തൊടുപുഴ: സ്ഥലപരിമിതി മൂലം ജീവനക്കാർ നട്ടംതിരിയുന്ന ജില്ലാ ലോട്ടറി ഓഫീസ് മാറ്റി സ്ഥാപിക്കും. വിവിധ ഇനങ്ങളിൽ ദിനവും 1.5 കോടി രൂപയോളം ക്രയവിക്രയം നടത്തുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ അവസ്ഥ വളരെ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ചാഴികാട്ട് ആശുപത്രിക്ക് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുമെന്ന് ജില്ലാ ലോട്ടറി ഓഫീസർ കെ.എം. പാത്തുമ്മ പറഞ്ഞു. പുതിയ സ്ഥലത്ത് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഫർണീഷിംഗ്, വൈദ്യുതി, ജലലഭ്യത, ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനുള റാക്കുകൾ, ലോട്ടറി ടിക്കറ്റുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്ക് വിശ്രമ മുറി, ലോട്ടറി ഏജന്റുമാർക്കുള്ള ക്യാബിൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് ജില്ലാ നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. നിർമ്മിതി കേന്ദ്രം തയ്യാറാക്കിയ 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ലോട്ടറി വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് കൈമാറി. പുതിയ സ്ഥലത്ത് ഓഫീസ് പ്രവർത്തിപ്പിക്കാൻ കെട്ടിടമുറിക്ക് മാസം 70,000 രൂപയാണ് വാടകയിനത്തിൽ നൽകേണ്ടത്. ജില്ലാ ലോട്ടറി ഓഫീസർ ഉൾപ്പടെ 17 ജീവനക്കാർ വനിതകളാണ്. 3000 ചതുരശ്ര മീറ്റർ എങ്കിലും വിസ്തൃതിയുള്ള കെട്ടിടത്തിലാവണം ജില്ലാ ലോട്ടറി ഓഫീസുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നാണ് വകുപ്പിൽ നിന്നുള്ള നിർദ്ദേശം. എന്നാൽ ഇപ്പോഴുള്ള ഓഫീസിന് 900 ചതുരശ്ര മീറ്റർ വിസ്തൃതി മാത്രമാണുള്ളത്.

പൊതു അവധി ദിവസം കഴിഞ്ഞുള്ള പ്രവർത്തി ദിവസങ്ങളിൽ ലോട്ടറി ഏജന്റുമാർ വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുമ്പോൾ നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയാണ്.