അടിമാലി: പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിയാദ് രാജിവച്ചു. സിയാദിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കും മുമ്പെയായിരുന്നു രാജി. ക്ഷേമകാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. ഇതോടെ അടിമാലി പഞ്ചായത്തിൽ യു.ഡി.എഫിന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം നഷ്ടമായി. ക്ഷേമകാര്യ സ്ഥിരം സമിതിയിൽ എൽ.ഡി.എഫ് 3, യു.ഡി.എഫ് 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. യു.ഡി.എഫിനുള്ളിലെ കോൺഗ്രസ് മുസ്ലീംലീഗ് പടലപിണക്കമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് വഴിയൊരുക്കിയതെന്ന് ഇടത് പഞ്ചായത്തംഗം എം.എൻ. ശ്രീനിവാസൻ പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്ന ദീപാ രാജീവ് പഞ്ചായത്ത് പ്രസിഡന്റായതോടെ തൽസ്ഥാനത്ത് ഒഴിവ് വന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്ഷേമകാര്യ സ്ഥിരം സമതിയിൽ ഉണ്ടായിരുന്ന പ്രിൻസി മാത്യുവിനെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തു. തുടർന്ന് ക്ഷേമകാര്യ സ്ഥിരം സമതിയിൽ ഉണ്ടായ ഒഴിവിലേക്ക് ഒരു എൽ.ഡി.എഫ് അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് യു.ഡി.എഫിന് ക്ഷേമകാര്യ സ്ഥിരം സമതിയിൽ ഭൂരിപക്ഷം നഷ്ടമായത്.