ചെറുതോണി: മിൽമയുടെ മുൻപിൽ പാൽ ഒഴിച്ച് പ്രതിഷേധിച്ച് പ്രതിഷധവുമായി കർഷകർ.ക്ഷീര കർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് പാൽ ഒഴുക്കിക്കളഞ്ഞത്. മുരിക്കാശ്ശേരിയിലെ ക്ഷീര കർഷകർ ടൗണിൽ പ്രകടനം നടത്തിയശേഷമാണ് വ്യത്യസ്ഥമായ സമരവുമായി രംഗത്തെത്തിയത്. . പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം മുതിർന്ന ക്ഷീര കർഷകൻ ജോസഫ് പുറവക്കാട്ട് ഉദ്ഘാടനം ചെയ്തു.

പാൽവില ലിറ്ററിന് 50 രൂപ ആക്കുക, കാലിത്തീറ്റയുടെ വില കുറക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, സൗജന്യമായി മൃഗങ്ങൾക്ക് ചികിത്സ നൽകുക, ത്രിതല പഞ്ചായത്തുകൾ നൽകുന്ന കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിക്കുക, ക്ഷീരകർഷകരുടെ മുഴുവൻ കടങ്ങളും കടാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്ഷീരകർഷകർ മുരിക്കാശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. .സർക്കാരിൽ നിന്നും കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത അവഗണനയാണ് ക്ഷീരകർഷകർ നേരിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

50 കിലോ കാലിത്തീറ്റക്ക് 950 രൂപ ഉണ്ടായിരുന്നപ്പോൾ നിശ്ചയിച്ച വിലായണ് ഇപ്പോഴും പാലിന് ലഭിക്കുന്നത്. കാലിത്തീറ്റയ്ക്ക് 1300 രൂപയായി വർദ്ധിച്ചിട്ടും ഒരു ലിറ്റർ പാലിന് ക്ഷീരകർഷകന് കിട്ടുന്നത് 30 രൂപയാണ്. ഗുണനിലവാരമനുസരിച്ച് പാലിന് പരമാവധി 34 രൂപ വരെ കിട്ടും. എന്നാൽ ഇതനുസരിച്ചുളള വരുമാനം ക്ഷീരകർഷകന് ലഭിക്കുന്നില്ല. 8 മുതൽ 12 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവിന് ഇപ്പോൾ 70000 രൂപവരെ വില നൽകണം. സർക്കാർ മൃഗാശുപത്രികളിൽ മരുന്നില്ലാത്തതും ക്ഷിരകർഷകരെ വലയ്ക്കുന്നു.

മൃഗാശുപത്രിയിൽ മരുന്നില്ലാത്തതിനാൽ പലപ്പോഴും അധിക വിലകൊടുത്ത് പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടി വരുന്നു. പാൽവില വർദ്ധിപ്പിച്ച് നൽകിയില്ലെങ്കിൽ ക്ഷീരമേഖല ഉപജീവനമായി തെരെഞ്ഞെടുത്ത ജില്ലയിലെ മൂന്നുലക്ഷത്തോളം വരുന്ന കർഷകർ പ്രതിസന്ധിയിലാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ മജീഷ്യൻ മസ്റ്റർ അമ്പാടിയെ ആദരിച്ചു. കർഷക സമിതി നേതാക്കളായ കെ.വി ജോസഫ് കൊച്ചുവീട്ടിൽ, സെബാസ്റ്റ്യൻ കലമറ്റത്തിൽ, ഷൈൻ കല്ലുറുമ്പിൽ, ടോജിൻ ടോമി, രാജു സേവ്യർ കുത്തനാപിളളിൽ തുടങ്ങിയവർ പ്രസംഗിച്ചു.