തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തി ഒരു കൂഴിയിൽ മൂടിയ കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ ഇന്നോ തിങ്കളാഴ്ചയോ കുറ്റപത്രം സമർപ്പിക്കും. കൊലപാതകം നടന്ന് ഒരു വർഷം തികയാറാകുമ്പോഴാണ് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായ് 29നായിരുന്നു വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ അടിച്ചും കുത്തിയും കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചുമൂടിയത്. രണ്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്നിനാണ് സംഭവം പുറംലോകം അറിയുന്നത്. അന്വേഷണത്തിനൊടുവിൽ കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസ് അന്വേഷണ സംഘം തെളിയിച്ചത് ശാസ്ത്രീയ പരിശോധനകളും സാഹചര്യതെളിവുകളും ഉപയോഗിച്ചാണ്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു, ഇവർക്ക് സഹായങ്ങൾ ചെയ്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. കൃഷ്ണന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട നാലുപേരുടെയും ഡി.എൻ.എ പരിശോധനാഫലം കിട്ടാൻ താമസിച്ചതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസായിരുന്നു അന്വേഷണ സംഘത്തലവൻ.