തൊടുപുഴ: ഗതാഗതകുരുക്കിൽ കുരുങ്ങി കുരുങ്ങി നഗരയാത്ര തൊടുപുഴക്കാർക്ക് നരകമായി മാറി. രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ ഏഴ് വരെയുമുള്ള സമയങ്ങളിൽ വാഹനവുമായി ടൗണിലിറങ്ങിയാൽ കുരുക്കിൽപ്പെട്ട് വലയുമെന്ന് തീർച്ച. ഇതിനിടെ ഏതെങ്കിലും സംഘടനകളുടെ പ്രകടനങ്ങളോ മറ്റോ ഉണ്ടെങ്കിൽ നഗരം നിശ്ചലമാകും. സ്കൂൾ- ഓഫീസ് സമയങ്ങളിൽ മൂപ്പിൽകടവ് പാലം മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വർഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് പകരം രണ്ട് പൊലീസുകാർ ഗതാഗതനിയന്ത്രണത്തിനുണ്ടെങ്കിലും വലിയ പ്രയോജനമില്ല. ജംഗ്ഷനടുത്ത് തന്നെയുള്ള മൂന്ന് ബസ് സ്റ്റോപ്പുകളാണ് കുരുക്ക് ഇരട്ടിയാക്കുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി വന്നുപോകുന്ന ബസുകൾ സ്റ്റോപ്പിൽ നിറുത്തുമ്പോൾ പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകാനാകാതെ കുടുങ്ങുന്നു. മൂപ്പിൽകടവ് പാലത്തിന്റെ ഭാഗത്ത് റോഡ് മുഴുവൻ പൊളിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചുപോകുന്നതും കുരുക്കിനിടയാക്കുന്നുണ്ട്. ഈ റോഡിൽ അശാസ്ത്രീയമായി വച്ചിരിക്കുന്ന ട്രാഫിക് ഡിവൈഡറും വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകുന്നതിന് തടസമാകുന്നുണ്ട്. അതുപോലെ മാർക്കറ്റ് റോഡിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ ചരക്കിറക്കുന്നത് വലിയ തോതിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. റോഡിന്റെ രണ്ട് വശങ്ങളിലും വലിയ ലോറികൾ നിറുത്തിയിടുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. ഈ സമയം ബസുകളും ഇതുവഴിയെത്തുന്നതോടെ പൂർണമായും സ്തംഭിക്കും. രാവിലെയും വൈകിട്ടും ലോറികൾ റോഡരികിൽ നിറുത്തി ചരക്കിറക്കുന്നതിന് നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കാറില്ല. നേരത്തെ കാര്യമായ ഗതാഗതകുരുക്കില്ലാതിരുന്ന റോഡാണ് കാഞ്ഞിരമറ്റം ബൈപാസ്. എന്നാൽ രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചതോടെ ഇതുവഴിയും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. അടുത്തടുത്ത് രണ്ട് ആട്ടോറിക്ഷാ സ്റ്റാൻഡുകളുള്ള ഇവിടെ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും കൂടി റോഡരികിൽ നിറുത്തിയിടുമ്പോൾ ബസുൾപ്പെടെയുള്ള മറ്റ് വണ്ടികൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ തിരക്കിന് കുറവില്ല. യാത്രക്കാരെ കയറ്റിയിറക്കി ബസുകൾ ഇഴഞ്ഞ് നീങ്ങുന്നതും അനധികൃത പാർക്കിംഗും ഇടുക്കി റോഡിലും കുരുക്ക് കൂട്ടുന്നുണ്ട്.
വേണം ഫ്ലൈഓവർ
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.ജെ. ജോസഫ് എം.എൽ.എ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഫ്ലൈഓവർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഫ്ലൈഓവർ യാഥാർത്ഥ്യമായാൽ പ്രദേശത്തെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകും.
ടൗൺ- ടൗൺ സർവീസ് ആരംഭിക്കണം
''പ്രൈവറ്റ് ബസുകൾ ടൗൺ ചുറ്റാതെ നേരെ കോതായിക്കുന്ന് ബസ് സ്റ്റാൻഡിലോ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലോ എത്തി യാത്ര അവസാനിപ്പിച്ചാൽ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന്റയും കോതായിക്കുന്ന് ബസ് സ്റ്റാൻഡിന്റയും ചറ്റുപാടുള്ള പ്രദേശങ്ങളിലെ വികസനത്തിന്റെ വേഗത വർദ്ധിക്കുകയും ചെയ്യും. വലിയ നഗരങ്ങളിലെ പോലെ കോതായിക്കുന്ന് സ്റ്റാൻഡിൽ മങ്ങാട്ടുകവല സ്റ്റാൻഡിലേക്ക് ടൗൺ ടു ടൗൺ ബസ് സർവീസ് തൊടുപുഴയിലും ആരംഭിക്കണം"".
- ജിജോ ജെ. പനച്ചിനാനിക്കൽ
(പ്രസിഡന്റ് കേരള വികസന സമിതി)