accident-death

വെമ്പള്ളി (കോട്ടയം): അടിയന്തരഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കേണ്ട പൊലീസിന്റെ മടിയും തർക്കവും കാരണം യുവാവിന് ജീവൻ നഷ്ടമായി. കടുത്തുരുത്തി വെമ്പള്ളി കളത്തൂർ കുര്യം മണപ്പുറം റോണി ജോ (30) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നു റോഡിൽക്കിടന്ന റോണി ജോയെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന പൊലീസ് ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയായിരുന്നു. ഇതിനിടെയാണ് യുവാവ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ഉച്ചയ്‌ക്ക് 12ന് എം.സി റോഡിൽ വെമ്പള്ളി ഭാഗത്തു വച്ച് റോണിയും പിതാവ് ജോക്കുട്ടിയും സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറി ഇടിച്ചു. റോഡിൽ തെറിച്ചു വീണ ഇവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിറുത്തിയില്ല. ഇതിനിടെയാണ് തൃശൂർ ഇന്ത്യാ റിസർവ് ബെറ്റാലിയനിൽ നിന്ന് വിരമിച്ച എ.എസ്.ഐയെ കറുകച്ചാലിലെ വീട്ടിലെത്തിക്കാനായി പൊലീസ് ജീപ്പ് വന്നത്. കൈ കാണിച്ചപ്പോൾ ജീപ്പ് നിറുത്തിയെങ്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഉദ്യോഗസ്ഥർ ഉടൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. പത്ത് മിനിട്ടോളം പൊലീസുകാർ തർക്കിച്ചതായി നാട്ടുകാർ ആരോപിച്ചു. ഒടുവിൽ നാട്ടുകാരിൽ ഒരാൾ ഒപ്പം ചെല്ലാമെന്ന് സമ്മതിച്ചതോടെയാണ് റോണിയെ വാഹനത്തിൽ കയറ്റിയത്. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിൽ ജോക്കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തിട്ടില്ല.

ആരോപണം അടിസ്ഥാന

രഹിതമെന്ന് പൊലീസ്

നാട്ടുകാരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറയുന്നു. മൂന്നു മിനിട്ടോളം മാത്രമാണ് ജീപ്പ് നിറുത്തിയിട്ടതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പന്ത്രണ്ട് മണിയോടെ അപകടമുണ്ടായി. 12.03 ന് ജീപ്പെത്തി. വാഹനത്തിൽ പരിക്കേറ്റയാളെ കയറ്റണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. എന്നാൽ സ്ഥലത്തെ സ്റ്റേഷനിൽ വിവരമറിയിച്ച ശേഷം കയറ്റാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേത്തുടർന്ന് മൂന്നു മിനിട്ട് തർക്കമുണ്ടായി. 12.45ന് ജീപ്പ് മെഡിക്കൽ കോളേജിലെത്തി. 12.25ന് റോണി മരിച്ചുവെന്നാണ് മെഡിക്കൽ കോളേജിലെ രേഖ. റപ്പോർട്ട് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് കൈമാറി.