പാലാ : 14 ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ 59ാമത് വിഗ്രഹദർശന വാർഷികദിനാഘോഷം. ഭഗവദ് ദർശനത്തിന് കാരണഭൂതനായ 'പാച്ചച്ചേട്ടൻ' എന്ന മഠത്തിൽ പാച്ചുനായർ ഇല്ലാത്ത ആദ്യ വിഗ്രഹദർശനദിനം. തിരു അവതാരത്തിന് നിമിത്തമായി തീർന്ന പാച്ചച്ചേട്ടൻ രണ്ട് മാസം മുൻപ് 87ാം വയസ്സിൽ ഭഗവദ്പാദം പൂകി. പുണ്യ ചരിത്രമാകുന്ന ആ ഓർമ്മകൾക്കു മുന്നിലാണ് ഇത്തവണ ഭഗവദ് ദർശന വാർഷിക മഹോത്സവത്തിന് തിരിതെളിയുന്നത്. വിഗ്രഹം കണ്ട പകൽ 2.30 നുള്ള വിശേഷാൽ ദീപാരാധാനയ്ക്കായി ഇത്തവണ നട തുറക്കമ്പോൾ ഭസ്മ വിഭൂഷിതനായ മഹാദേവന് വലതു വശത്തായി പുതിയൊരു നെയ് വിളക്കു കൂടി തെളിയും. എല്ലാവർക്കുമായി ഭഗവാനെ 'കാണിച്ച് കൊടുത്ത് ' മഹാദേവോപാസകനായി മാറി കടപ്പാട്ടൂരപ്പനിൽ ലയിച്ച പാച്ചുനായരുടെ ജ്വലിക്കുന്ന ഓർമ്മകൾക്കൊരു തിലോദകം.
1960 ജൂലായ് 14ന് ലോകാവസാനം സംഭവിക്കുമെന്ന് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനം നാടാകെ ഭീതി പരത്തിയ ദിനത്തിൽ കടപ്പാട്ടൂരിലെ മാടപ്പാട്ട് തൊമ്മൻമാപ്പിളയുടെ പുരയിടത്തിലെ സർപ്പക്കാവിൽ താൻ മരം മുറിക്കാൻ കയറിയതും, കെട്ടിയിരുന്ന വടം പൊട്ടി മരം മറുകുറ്റി പാഞ്ഞതും മരത്തിനുള്ളിൽ നിന്ന് ചിതൽപ്പുറ്റിൽ മൂടിയ നിലയിൽ ഭഗവാന്റെ വിഗ്രഹം കാണപ്പെട്ടതുമൊക്കെ പോയ വർഷം വരെ പുതുതലമുറയോട് ആനന്ദക്കണ്ണീരോടെ വിവരിക്കാൻ പാച്ചുനായരുണ്ടായിരുന്നു. കടപ്പാട്ടൂരപ്പന്റെ ചരിത്രവഴികളിൽ നടക്കുന്ന ഭക്തർ ആദ്യം എത്തിച്ചേരുന്നത് ഈ മരം വെട്ടുകാരനിലാണ്. വെട്ടി വീഴ്ത്തിയ മരച്ചുവട്ടിൽ കൊളുത്തിയ നിലവിളക്കിലെ ദീപവും, അതിനടുത്തു വെച്ച കാണിക്കുടത്തിൽ വീണ ആദ്യ കാണിക്കയുടെ ആത്മാവും, പനയോല വെട്ടിക്കുത്തി മറച്ച ആദ്യ ശ്രീകോവിലിന്റെ പവിത്രതയും കടപ്പാട്ടൂരെന്ന കൊച്ചു ഗ്രാമത്തെ മലയാളത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ മുൻ നിരയിലേക്ക് നയിച്ചു. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ കേരളം മുഴുവൻ പ്രശസ്തമായ ഈ ആത്മീയ സങ്കേതം ഇനി പാച്ചച്ചേട്ടന്റെ ഓർമ്മകൾ കൊണ്ടും സമ്പന്നമാകും. ഇത്തവണത്തെ ജൂലായ് 14 ആഘോഷ പരിപാടികളുടെ ഭാഗമായി വൈകിട്ട് ക്ഷേത്രത്തിൽ പാച്ചുനായരുടെ ഛായാ ചിത്രം അനാച്ഛാദനം ചെയ്യുമെന്ന് കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ പറഞ്ഞു. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി , വൈക്കം വിജയലക്ഷ്മി, ഡോ. ദീപാ.ജി. നായർ, വിദ്യാസാഗർ ഗുരുമൂർത്തി ,കടപ്പാട്ടൂർ സി.എസ്. സിജു, വി.ഗോപിനാഥൻ നായർ ,കയ്യൂർ സരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.