ഇടുക്കി: ഹരിത ഫിനാൻസിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് രാജ്കുമാർ മാത്രമാണെന്ന ശാലിനിയുടെ വാദം പൊളിയുന്നു. സാമ്പത്തിക തട്ടിപ്പിൽ ശാലിനിക്ക് മുഖ്യപങ്കുണ്ടെന്നതിന്റെ തെളിവുകൾ പുറത്തായി. രാജ്കുമാറിനൊപ്പം കുമളിയിൽ താമസിച്ചാണ് ഇവർ ഇടപാട് നടത്തിയത്. പണമിടപാട് നടത്തിയത് രാജ്കുമാറും സ്ഥാപനത്തിന്റെ എം.ഡിയെന്ന് പരിചയപ്പെടുത്തിയ ശാലിനിയും ഒന്നിച്ചാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.
ഇരുവരും കഴിഞ്ഞ ഏപ്രിൽ 19 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ അഞ്ച് തവണ കുമളിയിലെത്തി പണമിടപാടുകൾ നടത്തിയതായാണ് വിവരം. ദമ്പതികളെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തായിരുന്നു താമസം. അഞ്ചിൽ നാല് തവണയും ശാലിനിയുടെ പേരിലാണ് മുറിയെടുത്തത്. ഒരു തവണ രാജ്കുമാറിന്റെ പേരിലും. ഇവർ തമിഴ്‌നാട്ടിലേക്ക് പോയിരുന്നതായും വിവരമുണ്ട്. കുമളിയിലെത്തിയാണ് പണം കൈമാറ്റം ചെയ്യാറുണ്ടായിരുന്നതെന്ന് കൂട്ടുപ്രതി മഞ്ജു ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
25,000 മുതൽ 95,000 രൂപ വരെയാണ് കുമളിയിലെത്തിക്കാറുണ്ടായിരുന്നതെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.

വിദ്യാഭ്യാസം കുറവായ രാജ്കുമാറിന് വൻ തുക കൈകാര്യം ചെയ്യാനാകില്ലെന്നും ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും രാജ്കുമാറിന്റെ ഭാര്യ വിജയ പ്രതികരിച്ചിരുന്നു.
ശാലിനിയുടെയും മഞ്ചുവിന്റെയും മൊഴികളിൽ മലപ്പുറം സ്വദേശി നാസർ, പൊലീസുകാരനായ ഷുക്കൂർ, അഡ്വ. രാജു എന്നിവരെ സംബന്ധിച്ച് പരാമർശമുണ്ട്. ഇവരിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല.

പീരുമേട് സബ് ജയിൽ സന്ദർശിക്കും

രാജ്കുമാർ റിമാൻഡിൽ കഴിഞ്ഞിരുന്ന പീരുമേട് സബ് ജയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക്ക് ഇന്ന് സന്ദർശിക്കും. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും നിന്നും അദ്ദേഹം തെളിവുകൾ ശേഖരിക്കും.