പാലാ : ടൗൺ ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധരെ അടിച്ചമർത്താൻ പൊലീസ് നടപടി തുടങ്ങി. ഇന്നലെ മുതൽ ബസ് സ്റ്റാൻഡിൽ ഒരു എ.എസ്. ഐ.യുടെയും, സിവിൽ പൊലീസ് ഓഫീസറുടെയും സേവനം ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ് പറഞ്ഞു. സ്റ്റാൻഡിലെ അടച്ചിട്ടിരുന്ന പൊലീസ് എയ്ഡ് പോസ്റ്റും തുറന്നിട്ടുണ്ട്. ടൗൺ സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഡിവൈ.എസ്.പിയുടെ അടിയന്തര ഇടപെടലുണ്ടായത്. സ്റ്റാൻഡിൽ ഓരോ അരമണിക്കൂറും ഇടവിട്ട് പൊലീസ് പട്രോളിംഗ് നടത്തും. സാമൂഹ്യവിരുദ്ധരെയും, മദ്യപിച്ച് ബഹളംവയ്ക്കുന്നവരേയും ഉടൻ പിടികൂടും. കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ വീട്ടമ്മയെ കടന്നുപിടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
പുകവലിക്കാൻ കുട്ടിക്കൂട്ടം, പൊലീസിനെ കണ്ട് ഓടി
പതിവുപോലെ സ്റ്റാൻഡിന്റെ പരിസരത്ത് മറഞ്ഞിരുന്ന് പുക വലിക്കാൻ യൂണിഫോംധാരികളായ കുട്ടികൾ ഇന്നലെയും എത്തി. എന്നാൽ പൊലീസിന്റെ 'തലവെട്ടം' കണ്ടതോടെ ഇവർ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനടുത്തേക്ക് നീങ്ങി. പൊലീസ് പിന്നാലെ എത്തിയതോടെ കുട്ടികൾ ചിതറിയോടി. കുട്ടികളുടെ പുകവലി, മദ്യപാനം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഇവരുടെ മേൽവിലാസം വാങ്ങി, മാതാപിതാക്കളെയും സ്‌കൂൾ അധികാരികളെയും ആദ്യം വിളിച്ചു വരുത്തി വിവരം അറിയിക്കും. തുടർന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.