പാലാ : കടപ്പാട്ടൂർ മഹാദേവ വിഗ്രഹദർശന ദിനാഘോഷം 14 ന് നടക്കും. വിഗ്രഹ ദർശനത്തിന് കാരണഭൂതനായ മഠത്തിൽ പാച്ചുനായർ ഇല്ലാത്ത ആദ്യആഘോഷമാണിത്. 59ാമത് വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി വിശേഷാൽ പൂജകൾ, ധാരാനാമജപം, അഭിഷേകങ്ങൾ, പ്രത്യേക ദീപാരാധന, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലം നാരായണൻ നീലകണ്ഠൻ ഭട്ടതിരി, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.
രാവിലെ 6 മുതൽ സി.എ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപം, 9 ന് ആരംഭിക്കുന്ന പ്രസാദമൂട്ടിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദീപം തെളിയിക്കും. വിഗ്രഹം കണ്ട സമയമായ ഉച്ചയ്ക്ക് 2.30ന് നടതുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രത്യേക ദീപാരാധന, വലിയ കാണിക്ക എന്നിവ നടക്കും. തുടർന്ന് കടുംപായസ വിതരണം. തിരുവരങ്ങിൽ കോട്ടയം നന്ദകിഷോറും സംഘവും അവതരിപ്പിക്കുന്ന വയലിൻ സോളോ, വൈകിട്ട് 4.30 മുതൽ ശ്രീകൃഷ്ണ വാദ്യകലാ പീഠത്തിത്തിലെ കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം, ദീപാരാധന.
6.30ന് നടക്കുന്ന സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ ചേർന്ന് ദീപം തെളിയിക്കും. ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. പാച്ചുനായരുടെ ഛായാചിത്രം അനാച്ഛാദനവും നടക്കും. സ്വാമി ഉദിത് ചൈതന്യ ആചാര്യനായി സെപ്തംബർ 23 ന് ആരംഭിക്കുന്ന പഞ്ചമവേദ ഭാഗവത മഹായജ്ഞത്തിന്റെ വിളംബരം സാമവേദജ്ഞൻ തോട്ടം ശിവകരൻ നമ്പൂതിരി നടത്തും. വൈക്കം വിജയലക്ഷ്മിയെ ചടങ്ങിൽ ആദരിക്കും. വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തും. ഡോ. ദീപ, സി.എസ്.സിജു, വി.ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിക്കും. പരിപാടികൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്ര യോഗം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, ഭാരവാഹികളായ എസ്.ഡി.സുരേന്ദ്രൻ നായർ, വി.ഗോപിനാഥൻ നായർ, രാമപുരം പി.എസ്.ഷാജികുമാർ, സി.ആർ.മോഹനൻ നായർ എന്നിവർ പ
റഞ്ഞു.