black-money-

കോട്ടയം: തെക്കൻ കേരളത്തിലെ ഹവാല - സ്വർണക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണികളിൽ ഒരാളും സബ് ഏജന്റുമാരും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വലയിലായി. കൊല്ലം ജില്ലയിൽ സ്വർണ മൊത്തവ്യാപാരം നടത്തുന്ന രാജസ്ഥാൻ സ്വദേശിയും തിരുവനന്തപുരം തൊളിക്കോട്, കരുനാഗപ്പള്ളി, കൊടുവള്ളി, ഉമയനല്ലൂർ എന്നിവിടങ്ങളിലെ സബ് ഏജന്റുമാരുമാണ് കുടുങ്ങിയത്.

കൊല്ലത്തെ ഇയാളുടെ സ്വർണക്കടയിൽ നടത്തിയ പരിശോധനയിൽ 200 കോടിയിലധികം രൂപയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച കുറിപ്പുകളും കണക്കിൽപ്പെടാത്ത 17.5 ലക്ഷം രൂപയും പിടിച്ചെടുത്തു. കണക്ക് ബുക്കിൽ നിന്ന് ലഭിച്ച പേരുകളും ഫോൺ നമ്പരും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

വിദേശത്തുള്ള ഏജന്റാണ് ഹവാല ഇടപാട് നിയന്ത്രിക്കുന്നത്. ഇയാൾ നിർദ്ദേശിക്കുന്നവർക്ക് കൊല്ലത്തെ വ്യാപാരി പണം എത്തിച്ചുകൊടുക്കും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടപാടുകാർക്ക് വ്യാപാരിയുടെ സഹായികൾ സ്ഥിരമായി പണം എത്തിക്കുന്നു. പണത്തിന് പകരമായി വ്യാപാരിക്ക് ലഭിക്കുന്നത് കള്ളക്കടത്ത് സ്വർണമാണ്. നിയമപരമായ മാർഗങ്ങളിലൂടെ പണം അയയ്ക്കുമ്പോൾ വിദേശനാണ്യ വിനിമയത്തിന്മേൽ നൽകേണ്ട സർവീസ് ചാർജും നികുതിയും സ്വർണത്തിന്റെ നികുതിയും ഇതുവഴി വെട്ടിക്കുകയാണ്.

മൂന്നിരട്ടി പിഴ അടച്ചാൽ തലയൂരാം

1999 ലെ 'ഫെമ' (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് -1999) നിയമ പ്രകാരം വിദേശനാണ്യ വിനിമയത്തിൽ ക്രമക്കേട് നടത്തുന്നത് ക്രിമിനൽ കുറ്റമല്ലാതായി. ഇടപാടിന്റെ മൂന്നിരട്ടി പിഴ അടച്ചാൽ തലയൂരിപ്പോകാം. ഇരുകക്ഷികളും പിഴ അടയ്‌ക്കണമെന്ന് മാത്രം. അതായത് ഒരു ലക്ഷം രൂപ കൈമാറിയാൽ കൊടുത്ത ആളും വാങ്ങിയ ആളും 3 ലക്ഷം വീതം പിഴ അടയ്ക്കണം.

കറൻസി നമ്പർ തിരിച്ചറിയൽ കോഡ്

ഹവാല ഇടപാടുകാർ പരസ്പരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന കോഡ് കൈവശമുള്ള കറൻസിയുടെ നമ്പർ ആണ്. അതായത് പണം കിട്ടേണ്ട ആൾ തന്റെ പക്കലുള്ള ഒരു നോട്ടിന്റെ നമ്പർ മുഖ്യ ഏജന്റിനെ അറിയിക്കും. ഏജന്റ് പണം കൊടുത്തയയ്ക്കുന്ന സബ് ഏജന്റിന് ഇത് നൽകും. ഇടപാടുകാരൻ ആവശ്യപ്പെടുന്ന സ്ഥലത്തെത്തുന്ന സബ് ഏജന്റ് നോട്ടിലെ നമ്പർ പറഞ്ഞാൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ പണം കൈമാറും.