pin

അടിമാലി: പർദ്ദയിൽ കുത്തിയിരുന്ന മുട്ടുസൂചി യുവതി വായിൽ കടിച്ച്പിടിച്ചു, സംസാരത്തിനിടെ വിഴുങ്ങിയ മുട്ടുസൂചി തൊണ്ടയിൽനിന്നും പുറത്തെടുത്തു.ഇരുപത്തിനാലുകാരി വിഴുങ്ങിയ മൂന്നര സെന്റീമീറ്റർ നീളമുള്ള മൊട്ട് സൂചിയാണ് പുറത്തെടുത്തത്.
തമിഴ്‌നാട് രാമനാഥപുരം സ്വദേശി തമിനിന്റെ ഭാര്യസനോഫറിന്റെ തൊണ്ടയിലായിരുന്നു മൊട്ട് സൂചി കുടുങ്ങിയത്.തമിഴ്‌നാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ തമിന്നും സനോഫറും തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നാർ രാജമലയിൽ എത്തി.വിശ്രമ വേളയിൽ സനോഫർ തലയിൽ ചുറ്റിയിരുന്ന പർദ്ദ അഴിക്കുകയും പർദ്ദയിൽ കുത്തിയിരുന്ന മൊട്ടുസൂചി ഊരി കടിച്ച് പിടിക്കുകയും ചെയ്തു.ഇതിനിടയിൽ സനോഫർ മൊട്ടു സൂചി വിഴുങ്ങി.ഉടൻ തന്നെ യുവതിയെ മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികത്സ നൽകിയ ശേഷം വൈകിട്ടഞ്ചോടെ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൊട്ടു സൂചി അന്നനാളത്തിൽ കുരുങ്ങി കിടക്കുന്നതായി സ്കാനിംങ്ങിലൂടെ കണ്ടെത്തിയതോടെ സനോഫറിനെ എൻഡോർസ്‌കോപ്പിക്ക് വിധേയയാക്കി.ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് വിജയകരമായി സൂചി പുറത്തെടുക്കുകയായിരുന്നെന്നും എൻഡോർസ്‌കോപ്പിക്ക് നേതൃത്വം നൽകിയ ഡോ.പമ്പാവതി പറഞ്ഞു.ചികത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത യുവതി ഭർത്താവിനൊപ്പം ആശുപത്രി അധികൃതർക്ക് നന്ദിയറിയിച്ച് ചൊവ്വാഴ്ച്ച വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങി.