vadakkumkoor

വൈക്കം : കവിതിലകനെ അറിയണം പുതുതലമുറ. സാധാരണ സാംസ്കാരിക നായകരെപ്പോലെ പോലെ വടക്കുംകൂർ രാജരാജ വർമ്മയെ ഓർമ്മിക്കാൻ കൽമണ്ഡപങ്ങളോ സ്മാരക മന്ദിരങ്ങളോ ഒന്നും വേണ്ട. സംസ്‌കൃത, മലയാള ഭാഷകൾക്ക് മഹാകവി നൽകിയ സംഭാവനകൾ വളരുന്ന തലമുറകൾക്ക് പരിചയപ്പെടുത്തിയാൽ മാത്രം മതി. ജനപ്രിയ സാഹിത്യ മേഖലകളിൽ വിഹരിക്കാതിരുന്നതാണ് സ്മരിക്കപ്പെടാതിരിക്കാൻ മാത്രം, അക്ഷരങ്ങളിൽ ആത്മാവ് ലയിപ്പിച്ച ആ മഹാതപസ്വി ചെയ്ത 'പാതകം'.

വൈക്കം തെക്കേനടയിൽ മൂകാംബിക ക്ഷേത്രത്തോട് ചേർന്ന 'എഴുത്തുപുര മാളിക" എന്നറിയപ്പെട്ടിരുന്ന വടക്കുംകൂർ കൊട്ടാരത്തിൽ പുസ്തകൾക്കും എഴുത്തിനുമൊപ്പമായിരുന്നു മഹാകവി വടക്കുംകൂർ രാജരാജ വർമ്മയുടെ ജീവിതം. നിസംഗനായി കാവ്യരചനയിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് അമൂല്യങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പടെ വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു. ദിനചര്യകളിൽ അണുവിട വ്യതിയാനം വരുത്താതെ ചിട്ടയായ ജീവിതം. കാഴ്ചയിൽ യാഥാസ്ഥിതികൻ. പക്ഷേ, ജാതി,മത,വർണ വ്യത്യാസമില്ലാതെ തന്റെ കൊട്ടാരത്തിലെത്തുന്ന ഓരോ സാഹിത്യപ്രിയരേയും സൽക്കരിക്കാനും അവരുമായി ചർച്ചയും സംഭാഷണവും മണിക്കൂറുകളോളം നടത്താനും താത്പര്യം കാണിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവൻ വൈക്കത്ത് വന്നപ്പോൾ വടക്കുംകൂർ ഗുരുവിനെ സന്ദർശിക്കുകയും 'ജ്ഞാനവാസിഷ്ഠം' തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

മൂന്നു മഹാകാവ്യങ്ങളാണ് വടക്കുംകൂർ സംസ്‌കൃത സാഹിത്യത്തിന് സമർപ്പിച്ചത്. ഉത്തരഭാരതം, രഘൂവീരവിജയം, രാഘവാഭ്യുദയം എന്നിവ. ഏ​റ്റവും അടുത്ത സുഹൃത്തായ മഹാകവി ഉള്ളൂർ അന്തരിച്ചപ്പോൾ എഴുതിയ 'മഹച്ചരമം" ലക്ഷണമൊത്ത വിലാപകാവ്യങ്ങളിലൊന്നായി മാറി. ഇതിഹാസ കവി വാല്മീകി, ആദി ശങ്കരാചാര്യർ, മേൽപ്പത്തൂർ, ഉള്ളൂർ, തുടങ്ങി ഒമ്പതോളം ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ജീവചരിത്രം. ശൈലിപ്രദീപം എന്ന നിഘണ്ടു, ആയിരത്തിലധികം പ്രബന്ധങ്ങൾ, നീരുപണങ്ങൾ, അവതാരികകൾ, വ്യാഖ്യാനങ്ങൾ, പരിഭാഷകൾ ഇതിനൊക്കെ പുറമേ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളും വടക്കുംകൂറിന്റെ തൂലികയിൽ പിറന്നു.

വടക്കുംകൂറിന്റെ കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം ആറു ഭാഗങ്ങളിലായി വിവരിക്കുന്ന പ്രാമാണിക ചരിത്ര ഗ്രന്ഥമാണ് ഭാഷാ ചരിത്ര ഗവേഷകർ ഇന്നും അടിസ്ഥാന പ്രമാണമാക്കി ഉപയോഗിക്കുന്നത്. മ​റ്റൊന്ന് കേരള സാഹിത്യ ചരിത്രം ചർച്ചയും പൂരണവും. രണ്ടു ഭാഗങ്ങളിലായാണ് ഇവ. സാഹിത്യ ശാസ്ത്ര ശാഖയിൽ അപൂർവം ഗ്രന്ഥങ്ങളെ പിറന്നിട്ടുള്ളൂ. അതിലൊന്നാണ് വടക്കുംകൂറിന്റെ സാഹിതീസർവസ്വം. ആനുകാലികങ്ങളിൽ വടക്കുംകൂറിന്റെ ലേഖനം പതിവ് രസക്കൂട്ടുകളിൽ പ്രധാനമായിരുന്നു.

മഹാകാവ്യരചനയിലൂടെ മഹാകവിപ്പട്ടം ലഭിച്ച വടക്കുംകൂറിന് കൊല്ലവർഷം 1121 ൽ കൊച്ചീരാജാവാണ് 'കവിതിലകൻ" എന്ന ബഹുമതി നൽകി ആദരിച്ചത്. ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ വിദ്യുൽസദസ് വടക്കുംകൂറിന്റെ സംസ്‌കൃത മഹാകാവ്യങ്ങളെ പ്രകീർത്തിച്ച് സാഹിത്യരത്‌നം, വിദ്യാഭൂഷണം എന്നീ ബഹുമതികളും ലഭിച്ചു. കേരള സാഹിത്യഅക്കാഡമി അംഗമായിരുന്ന വടക്കുംകൂർ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1970 ഫെബ്രുവരി 27 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുത്തുപുരയിൽ തന്റെ പുസ്തകങ്ങൾക്കൊപ്പമായിരുന്നു മഹാകവി മരണമെത്തുന്ന നേരത്തും.

സന്മാർഗ പോഷിണി സഭയുടെ മുഖ്യസംഘാടകൻ
വൈക്കത്തെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന സാഹിത്യ സദസായ സന്മാർഗപോഷിണി സഭയുടെ മുഖ്യസംഘാടകൻ വടക്കുംകൂറായിരുന്നു. കേരളത്തിലെ ഏ​റ്റവും വലിയ സാഹിത്യകൂട്ടായ്മയായിരുന്നു ഇത്. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ സാഹിത്യസാംസ്‌കാരിക നായകൻമാരുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം പുലർത്തിയിരുന്നത്. ഉള്ളൂരും വള്ളത്തോളും ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നു.