കോട്ടയം: നഗരമദ്ധ്യത്തിൽ യുവാവിന്റെ കാറിൽ മനപൂർവം ഇടിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എരുമേലി - കറുകച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സോണിസ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ കഞ്ഞിക്കുഴി സ്വദേശിയായ കാർ യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ഈസ്റ്റ് പൊലീസിനു കൈമാറി.
കഴിഞ്ഞ ദിവസം രാവിലെ 10.45 നായിരുന്നു സംഭവം. കഞ്ഞിക്കുഴിയിൽ നിന്നും നഗരത്തിലേയ്‌ക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച കാറിൽ സോണീസ് ബസ് മനപൂർവം ഇടിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നൽ ലൈറ്റിൽ സിഗ്നൽ കാത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഈ സമയം പിന്നിൽ സോണിസ് ബസും എത്തി. ഇതിനിടെ ലെയിൻ തെറ്റിച്ച് പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസ് കയറിയെത്തുകയായിരുന്നു. ഇതേ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസമുണ്ടായി. ഇതോടെ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ട് സോണീസ് ബസ് ഹോൺ മുഴക്കുകയും, മുന്നോട്ട് എടുത്ത ശേഷം കാറിന്റെ പിന്നിൽ ഇടിക്കുയും ചെയ്‌തു. ഇതോടെ കാർ നിർത്തിയ ശേഷം യാത്രക്കാരൻ പുറത്തിറങ്ങി. യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ ബസ് ജീവനക്കാർ, വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതോടെ ബസുകളുടെ ചിത്രം പകർത്തിയ ശേഷം കാർ യാത്രക്കാരൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്ഥലം വിടുകയും ചെയ്‌തു. തുടർന്ന് പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകുകയായിരുന്നു.
ഇന്നലെ രാവിലെ കോട്ടയം ആർ.ടി.ഒ വി.എം ചാക്കോയുടെ നിർദേശപ്രകാരം എം.വി.ഐ എം.ബി ജയചന്ദ്രൻ മഫ്‌തിയിൽ എത്തി ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യാനും ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നടപടി ആരംഭിച്ചിട്ടുണ്ട്.