അടിമാലി: പ്രളയമൊഴിഞ്ഞ് ഒരു വർഷത്തോടടുക്കുമ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ ജീവിതം തുടരുകയാണ് കല്ലാർ കുട്ടി സ്വദേശിയായ കറുപ്പനും കുടുംബവും.കഴിഞ്ഞ ആഗസ്റ്റിലാണ് കല്ലാറുകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും പ്രളയത്തെ തുടർന്ന് കിടപ്പാടം നഷ്ടമായത്. വീടിനോട് ചേർന്നുണ്ടായിരുന്ന മീൻകുളവും കാലിതൊഴുത്തുമെല്ലാം നാശോന്മുഖമായി തീർന്നു.വീടിനോട് ചേർന്ന് പട്ടയമില്ലാത്ത 40 സെന്റോളം വരുന്ന ഭൂമി ഉണ്ടെങ്കിലും കിടക്കാൻ കൂരയില്ലാത്തത് കറുപ്പനേയും കുടുംബത്തേയും വലക്കുന്നു.കഴിഞ്ഞ ഒരു വർഷമായി കത്തിപ്പാറയിൽ പ്രവർത്തിച്ച് വരുന്ന ക്യാമ്പിൽ തന്നെയാണ് ഇവരുടെ ജീവിതം.ഭവന നിർമ്മാണത്തിനായി വെള്ളത്തൂവലിൽ 3സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ അവിടെ താമസിക്കുക അപ്രായോഗികമാണെന്ന് കറുപ്പൻ പറയുന്നു.മറ്റെവിടെയെങ്കിലും ഭൂമി മാറ്റി നൽകാൻ ഇടപെടലുണ്ടാകണമെന്നാണ് കറുപ്പന്റെ ആവശ്യം.കറുപ്പനൊത്ത് ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചു മക്കളും കഴിഞ്ഞ ഒരു വർഷമായി ക്യാമ്പിൽ കഴിഞ്ഞ് വരുന്നു.പ്രളയം ബാക്കി വച്ച പുരയിടത്തിൽ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനമാണ് ഉപജീവനോപാധി.അടിയന്തിര സഹായമായി ലഭിച്ച പതിനായിരം രൂപ മാത്രമാണ് പ്രളയദുരിതാശ്വാസമായി ലഭിച്ച സാമ്പത്തിക സഹായം.