കോട്ടയം: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 31 ന് പുലർച്ചെ 4 മുതൽ ക്ഷേത്രചടങ്ങുകളും തുടർന്ന് ബലിതർപ്പണവും ആരംഭിക്കും.
നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 5.30 ന് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങും. കുമരകം ഗോപാലൻ തന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, രതീഷ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എലമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ 31 രാവിലെ 5മുതൽ ബലിതർപ്പണം ആരംഭിക്കും.
വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ പുലർച്ചെ 4.30ന് ബലിതർപ്പണചടങ്ങുകൾ ആരംഭിക്കും. ഒരേസമയം 200 പേർക്ക് ബലിതർപ്പണം നടത്താവുന്ന വിധത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്.
തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ രാവിലെ 4.30ന് വാവുബലി തർപ്പണ ചടങ്ങുകൾ തുടങ്ങും. തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരര്, മാലം താമരശേരി ഇല്ലത്ത് മനോജ് കുമാർ നാരായണ ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും.
കോടിമത ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ കോടിമത കടവിൽ വാവുബലിക്കും പിതൃതർപ്പണത്തിനും സൗകര്യമൊരുക്കും. രാവിലെ 5 മുതൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി അയ്മനം പി.ആർ ദീപക് മുഖ്യകാർമികത്വം വഹിക്കും.
കൊല്ലാട് തൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. അയ്മനം അനുമോൻ ശാന്തി കാർമികത്വം വഹിക്കും.
താഴത്തങ്ങാടി ശ്രീനാരായണ ദേവതിരുനാൾ സ്മാരക സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ 5 മുതൽ വാവുബലി തർപ്പണം ആരംഭിക്കും. അഭിലാഷ് ശാന്തി കാർമികത്വം വഹിക്കും.