raveena-tandon

ന്യൂഡൽഹി: തന്റെ മതത്തിനും വിശ്വാസത്തിനും വേണ്ടി സിനിമാ മേഖല ഉപേക്ഷിക്കാൻ തീരുമാനിച്ച ബോളിവുഡ് നടി സൈറ വസീമിന് വീണ്ടും വിമർശനം. ബോളിവുഡ് നടിയും ടി.വി താരവുമായ രവീണ താണ്ഡൺ ആണ് സൈറയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ട ചിലർ, എല്ലാ സൗഭാഗ്യങ്ങളും തന്ന സിനിമാ മേഖലയോട് നന്ദികേട് കാണിക്കുന്നത് കാര്യമാക്കുന്നില്ലെന്നും, സ്വന്തം പിന്തിരിപ്പൻ ചിന്തകൾ മറ്റുള്ളവർക്ക് മുൻപിൽ വിളമ്പാതെ മര്യാദയ്ക്ക് അവർ പുറത്ത് പോയിരുന്നെകിൽ നന്നായിരുന്നേനെ എന്നുമാണ് സൈറയെ ലക്ഷ്യം വച്ച് രവീണയുടെ പരിഹാസ രൂപേണയുള്ള വിമർശനം.

താൻ സിനിമാ മേഖലയോട് വിട പറയുകയാണെന്ന് സോഷ്യൽ മീഡിയ വഴിയാണ് 'ദംഗൽ' താരം സൈറ വസീം അറിയിച്ചത്. ഇതിനെ തുടർന്ന് നിരവധി പേർ സൈറയ്ക്ക് പിന്തുണ അർപ്പിച്ചും ഈ തീരുമാനത്തെ വിമർശിച്ചും രംഗത്ത് വന്നിരുന്നു. എഴുത്തുകാരി തസ്ലീമ നസ്രിൻ ആണ് സൈറയെ പരസ്യമായി വിമർശിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. സൈറയുടേത് മൂഢവും, ബാലിശവും ആയ തീരുമാനമാണെന്നാണ് തസ്ലീമ പ്രതികരിച്ചത്. മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ബുർഖയ്ക്കുളിൽ ഒതുങ്ങാൻ നിർബന്ധിതരാകുകയാണെന്നും തസ്ലീമ നിരീക്ഷിച്ചു.

അതേസമയം, സൈറയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള, എഴുത്തുകാരി സൈനാബ് സിക്കന്ദർ, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എന്നിവർ രംഗത്ത് വന്നിരുന്നു. അഞ്ച് വർഷമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് 18കാരിയായ ജമ്മു കശ്മീർ സ്വദേശി സൈറ വസീം. അമീർ ഖാനുമൊത്തുള്ള 'ദംഗൽ' സിനിമയിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. പ്രിയങ്ക ചോപ്രയുമായി അഭിനയിച്ച 'മൈ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് സൈറയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.