കുന്നത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ച പ്ലസ് ടു വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് കണ്ടക്ടർ വീട്ടിൽ കയറി സ്ക്രൂ ഡ്രൈവർ കൊണ്ടു കുത്തിപ്പരിക്കേല്പിച്ചു. കുന്നത്തൂർ തോട്ടത്തുംമുറി സ്വദേശിയായ പതിനേഴുകാരിക്കാണ് അടിവയറ്റിൽ കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു. പ്രതി ഭരണിക്കാവ് ആയിക്കുന്നം ചരണിക്കൽ വീട്ടിൽ അനന്ദു (22) ഒളിവിലാണ്. കൊട്ടാരക്കര - ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ്.
ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. ടെറസിലൂടെ വീട്ടിൽ കടന്ന അനന്ദു പെൺകുട്ടിയുടെ മുറിയിൽ കയറി കുത്തുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ അടുത്ത മുറിയിൽ നിന്ന് ഓടി എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആക്രമണത്തിനു ശേഷം അനന്ദു ഭരണിക്കാവിലെ ഒരു ലോഡ്ജിൽ തങ്ങിയെങ്കിലും പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ കൊട്ടാരക്കര ഡിവൈ.എസ്. പി നാസറുദ്ദീന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കി.
ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. പിന്നീട് പെൺകുട്ടി പിന്മാറിയതാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ സ്ഥലത്തെത്തി പരിശോധന നടത്തി.