പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ച സംഘടനാ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. തൃശൂർ പൊലീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കമ്മിഷണറുടെ പ്രവർത്തിയെ ചോദ്യം ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. അടുത്തിടെ സൊസൈറ്റിയിൽ അറ്റൻഡർ തസ്തികയിലേക്കു നടന്ന നിയമനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. അസോസിയേഷനിലെ ഭരണാനുകൂല വിഭാഗമാണ് ഈ നിയമനത്തെ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ കുറച്ച് ദിവസമായി ആരോപണങ്ങൾ ഉയർത്തുന്നത്.
അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റിന്റെ ആശ്രിതനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം.
എന്നാൽ പൊലീസ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ഈ ആരോപണം ശരിയല്ലെന്നു കണ്ടെത്തിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും വിമർശനവുമായി മുന്നോട്ട് പോവുകയാണ് അസോസിയേഷനിലെ നേതാക്കൾ. നിയമനത്തിന് പിന്നിൽ സാമ്പത്തിക അഴിമതി ആരോപിച്ചാണ് വാട്സാപ്പിൽ പോസ്റ്റ്. ഇതിന്റെ തുടർച്ചയായിട്ടാണ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ചിരിക്കുന്നത്. ആർക്കുവേണ്ടിയാണ് റബർ സ്റ്റാംപായി സൊസൈറ്റി പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നാണ് നേതാവിന്റെ ചോദ്യം. അസോസിയേഷൻ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മുൻ പ്രസിഡന്റ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്.