-cardinal

കൊച്ചി: ഭൂമി വിൽപ്പനയെ ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കും മുമ്പെ കർദ്ദിനാൾ മാർ ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ ചുമതല എൽപിച്ചതിലും, സഹായമെത്രാൻമാരെ നീക്കിയതിലും അതൃപ്തി പരസ്യമാക്കി വൈദികർ. അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ നിയമിക്കണമെന്നും ആർച്ച് ബിഷപ്പ് സ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല,​ പദവി മാത്രമാണെന്നും വെെദികർ വ്യക്തമാക്കി. അതിരൂപതയ്ക്ക് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഭൂമി വിൽപ്പന നടത്തുമ്പോൾ സിനഡിൽ ആലോചിച്ചില്ലെന്നും നിയമം പാലിച്ചില്ലെങ്കിൽ ഇപ്പോഴത്തെ കേസുണ്ടാകില്ലായിരുന്നെന്നും വെെദികർ വ്യക്തമാക്കി. തങ്ങളുടെ കടമയാണ് ഇപ്പോൾ ചെയ്യുന്നത്. സത്യത്തിനായി ഒരുമിച്ചുകൂടണമെന്നത് വത്തിക്കാൻ പ്രമാണമാണെന്നും അവർ കൂട്ടിച്ചേർത്തു. സഹായ മെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്നും മെത്രാൻമാരുടെ തെറ്റെന്തെന്ന് കനോകിക സമിതിയിൽ പറയണമെന്നും ആവശ്യപ്പെട്ടു.

നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തുനല്കും. ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം. തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും എറണാകുളം അങ്കമാലി രൂപത വൈദിക നേതൃത്വം ആവശ്യപ്പെട്ടു.