icc

ബിർമിംഗ്ഹാം: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 28 റൺസ് ജയം. 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48ാം ഒാവറിൽ 286 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.രോഹിത് ശർമ്മ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ സ്കോർ ഉയർത്തിയത്. വിജയത്തോടെ എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് സെമിയിൽ പ്രവേശിച്ചത്.

അവസാന നിമിഷം മത്സരം മുറുകിയിരുന്നു. അർധ സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ സ്കോർ ഉയർത്തിയത്. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീൻ 51 റൺസുമായി പുറത്താകാതെ നിന്നു. ബൗളിങ്ങിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ അവസാനിപ്പിച്ചത്. 10 ഓവറിൽ 60 റൺസ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്‌ത്തി. നാലു വിക്കറ്റ് വീഴ്‌ത്തിയ ബുംറയും കളിയിൽ തിളങ്ങി നിന്നു.

ഇന്ത്യ നല്ല സ്കോറിലേക്ക് കടക്കുമ്പോൾ കോഹ്ലിയേയും (26), ഹാർദിക് പാണ്ഡ്യയേയും (0) ഒരു ഓവറിൽ മടക്കിയിരുന്നു. മുസ്തഫിസുർ റഹ്മാനാണ് ഇന്ത്യൻ റൺറേറ്റിന് കടിഞ്ഞാണിട്ടത്. പിന്നീട് എത്തിയ ഋഷഭ് പന്ത് 41 പന്തിൽനിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റൺസുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്‌കോർ ഉയർത്താനായില്ല. ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റാണ് നഷ്ടപ്പെട്ടത്.