police-arest

കോട്ടയം: പീരുമേട്ടിൽ പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തു. എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്. അതേസമയം, അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞു വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേസിൽ ഇന്ന് തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.

റിമാൻഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥർ സ്റ്റേഷന് പുറത്തെ തോട്ടത്തിൽ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങൾ നൽകിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.

12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാൻ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലർച്ചെയുമായിട്ടാണ് ചോദ്യം ചെയ്‌തിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങൾ ലഭിച്ചത്.

രാജ്കുമാറിനെ മർദ്ദിച്ച 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇടക്കാല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമർപ്പിക്കും.