കൊച്ചി: ആരോഗ്യ ടൂറിസം മേഖലയിൽ നിന്ന് ഇന്ത്യ നേടുന്ന വരുമാനം 2020ഓടെ 900 കോടി ഡോളറിലെത്തുമെന്ന് കൊച്ചിയിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) നേതൃത്വത്തിൽ ആരംഭിച്ച 'കേരള ഹെൽത്ത് ടൂറിസം - 2019" ഉച്ചകോടി വിലയിരുത്തി. 1990 മുതൽ പ്രതിവർഷം 16 ശതമാനം വളർച്ച (സി.എ.ജി.ആർ) ഇന്ത്യൻ ആരോഗ്യ ടൂറിസം രംഗം രേഖപ്പെടുത്തുന്നുണ്ട്. 2016-17ൽ 300 കോടി ഡോളറായിരുന്നു വരുമാനം. 2018ൽ ഇത് ഇരട്ടിയോളം വർദ്ധിച്ച് 600 കോടി ഡോളറിലെത്തി എന്നാണ് കണക്ക്.
ഇന്ത്യയിലെത്തിയ ആരോഗ്യ വിനോദ സഞ്ചാരികളുടെ എണ്ണം 2017 ജനുവരിയിലെ 9.8 ലക്ഷത്തിൽ നിന്ന് 2018 ജനുവരിയിൽ 10.7 ലക്ഷമായി ഉയർന്നുവെന്ന് ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സർവീസസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (എസ്.ഇ.പി.സി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്യോതി കൗർ ചൂണ്ടിക്കാട്ടി. 22 ശതമാനം വിഹിതവുമായി ബംഗ്ളാദേശിൽ നിന്നാണ് ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യ സഞ്ചാരികളെത്തുന്നത്. മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, നൈജീരിയ, റഷ്യ, ഒമാൻ, യെമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ധാരാളം സഞ്ചാരികൾ വരുന്നു.
ഹൃദയ ശസ്ത്രക്രിയ, മുട്ടുമാറ്രിവയ്ക്കൽ, ദന്തചികിത്സ, കോസ്മെറ്രിക് സർജറി, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, ഗ്യാസ്ട്രിക് ബൈപ്പാസ് എന്നിവയ്ക്കായാണ് വിദേശികളിലധികവും ഇന്ത്യയിലെത്തുന്നത്. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ എത്തുന്നത്.
'കേരളം- ഗ്ളോബൽ ഹോട്ട്സ്പോട്ട് ഫോർ മെഡിക്കൽ വാല്യൂ ടൂറിസം" എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 40ലേറെ വിദഗ്ദ്ധരാണ് വിവിധ സെഷനുകളിലായി സംസാരിക്കുന്നത്. ചികിത്സാരംഗത്തെ ഉപകരണങ്ങൾ, സാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച പ്രദർശനവുമുണ്ട്. പൊതുജനങ്ങൾക്ക് ഇന്ന് പ്രദർശനം കാണാൻ അവസരമുണ്ട്. ബംഗ്ളാദേശ്, ഒമാൻ, സൗദി,യെമൻ, മാലിദ്വീപ്, ഇറാക്ക്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്.
കേരളം നേടും $100 കോടി
2016ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന മെഡിക്കൽ വാല്യു ടൂറിസ്റ്റുകളിൽ (ആരോഗ്യ വിനോദ സഞ്ചാരികൾ) 5-7 ശതമാനമാണ് കേരളത്തിലെത്തുന്നത്. 10-15 ശതമാനം പ്രതിവർഷ വളർച്ചയുമായി നിലവിൽ 20 കോടി ഡോളർ വരുമാനം കേരളം നേടുന്നു. 2020ഓടെ വരുമാനം 100 കോടി ഡോളറിൽ എത്തുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ മികവുകൾ
പൊതുമേഖലയിലെ അഞ്ച് അഞ്ചെണ്ണമടക്കം ദേശീയ-അന്താരാഷ്ട്ര അംഗീകാരങ്ങളുള്ള 40 മികച്ച ആശുപത്രികൾ
ലോകത്തെ ഏത് ആശുപത്രിയുമായും കിടപിടിക്കുന്ന സൗകര്യങ്ങൾ, സാങ്കേതിക മികവ്, അതിവിദ്ധരായ ഡോക്ടർമാരും നഴ്സുമാരും
ലോകത്തെ ശ്രദ്ധേയ വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതി
താരതമ്യേന കുറഞ്ഞ ചികിത്സാച്ചെലവ്
ആയുർവേദം, യോഗ, ന്യൂറോപ്പതി എന്നിവയുടെയും സാന്നിദ്ധ്യം
രുചികരമായ ഭക്ഷണം, ആകർഷണീയമായ ആതിഥേയത്വം
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റിയും
18%
ആഗോള ആരോഗ്യ ടൂറിസത്തിൽ ഇന്ത്യയുടെ വിഹിതം 18 ശതമാനമാണ്.