ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റാഫേൽ യുദ്ധവിമാനങ്ങൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ആദ്യ റാഫേൽ പോർ വിമാനം ഈ വർഷം സെപ്‌തംബറിൽ ഫ്രാൻസിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഔദ്യോഗികമായി കൈമാറും. ചടങ്ങിന്റെ ഭാഗമായി വ്യോമസേനയിലെ പൈലറ്റുമാർക്ക് 1500 മണിക്കൂർ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ പൂർണ സജ്ജമായ വിമാനം ഇന്ത്യയിലെത്തിക്കുക 2020 മേയ് മാസത്തിലായിരിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാല് കോംബാറ്റ് ജെറ്റുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം മേയിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയെ പാക് അതിർത്തിയോട് ചേർന്ന അംബാല വ്യോമതാവളത്തിൽ വിന്യസിക്കും. 150ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രഹരിക്കാൻ കഴിയുന്ന അത്യാധുനിക മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള റാഫേൽ വിമാനങ്ങൾ അവിടെ വിന്യസിക്കുന്നത് പാക് സൈന്യം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉതകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ നിരീക്ഷണം.
ഫ്രാൻസിൽ നിന്നും വാങ്ങുന്ന 36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് ഗോർഡൻ ആരോസ് എന്ന് പേര് നൽകിയിരിക്കുന്ന ആംബാലയിലെ ആദ്യ സ്‌ക്വാഡ്രണിലുണ്ടാകുക. ആംബാലയിൽ വിമാനങ്ങളുടെ അറ്റകുറ്റ പണി ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനായി 220 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റാഫേൽ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷന്റെ വിവിധ സംഘങ്ങൾ ഇതിനോടകം തന്നെ അംബാല സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ബാക്കി 18 പോർ വിമാനങ്ങൾ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു വിന്യസിക്കുക.