modi

ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ് സോഷ്യൽ മീഡിയ ആപ്പുകളായ ഫേസ്ബുക്കും, വാട്സാപ്പും ഇന്നലെ രാത്രി പണി മുടക്കിയിരുന്നു. വൈകീട്ട് അഞ്ച് മണി മുതലാണ് ഈ തടസം ഉപഭോക്താക്കൾക്ക് നേരിട്ടത്. വാട്സാപ്പിൽ വോയ്സ്, വീഡിയോ, ഫോട്ടോകൾ എന്നിവ ഡൗൺലോഡ് ആവുന്നില്ലെന്നു പരാതിയുണ്ട്. ഫേസ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും പ്രശ്നമുണ്ട്. വാട്സാപ്പിലാണു കൂടുതൽ പേർക്കും പ്രശ്നം അനുഭവപ്പെട്ടത്. സെർവർ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗൺ ആയതെന്നു പറയപ്പെടുന്നു. പിന്നീട് ഇന്ന് പുലർച്ച അഞ്ച് മണിയോടെ എല്ലാം ശരിയായി. എന്നാൽ ഇതിന് പിന്നാലെ വാട്സാപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന സന്ദേശമാണ് ഉപഭോക്താക്കളെ കുഴക്കുന്നത്.

രാത്രി പതിനൊന്നര മണി മുതൽ രാവിലെ ആറ് മണിവരെ വാട്സാപ്പ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി മോദി സർക്കാർ ഉത്തരവിറക്കി എന്നതാണ് സന്ദേശം. രാത്രി പതിനൊന്ന് മണി കഴിഞ്ഞാൽ വാട്സാപ്പ് യൂസേഴ്സിന്റെ എണ്ണം കൂടുന്നതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. കൂടാതെ ഈ സന്ദേശം നിങ്ങളുടെ കോൺടാക്‌ട് ലിസ്റ്റിലുള്ളവർക്ക് ഫോർവേർഡ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് 48 മണിക്കൂറിനുള്ളിൽ ഡീ-ആക്ടിവേറ്റ് ആകും. ഈ സന്ദേശം അവഗണിക്കാതെ എല്ലാവർക്കും അയക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇക്കാരണത്താൽ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആയ യൂസേഴ്സ് വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ 499 രൂപ ബില്ല് എല്ലാ മാസവും അടക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ എന്നതാണ് എല്ലാവരുടെയും സംശയം. എന്നാൽ സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോക്സ് ഓർ ഫാക്ട് എന്ന വെബ്സൈറ്ര്.

രാത്രി 11.30 മുതൽ രാവിലെ ആറ് മണിവരെ വാട്സാപ്പ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ഹോക്സ് ഓർ ഫാക്ട് എന്ന വെബ്സൈറ്റ് പറയുന്നു. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ല. നിലവിൽ ഉപയോഗിക്കുന്നത് പോലെ എല്ലാ യൂസേഴ്സിനും സൗജന്യമായി വാട്സാപ്പിന്റെ സേവനം ലഭിക്കുമെന്നും വെബ്സൈറ്റ് പറയുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ പുറത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതേസമയം, ഇത്തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവർക്ക് അതിലൂടെ ലഭിക്കുന്ന നേട്ടമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാണെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം