തിരുവനന്തപുരം: പയ്യാമ്പലം എന്ന് പേരിട്ട പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ. കണ്ണൂരിലെ പയ്യാമ്പലത്തെ സർക്കാർ ഗസ്റ്റ് ഹൗസിലിരുന്ന് എഴുതിയ കവിതകളാണ് പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യാമ്പലത്തെത്തിയാൽ ഒരുവശത്ത് കടലിരമ്പവും മറുവശത്ത് ശ്മശാനത്തിന്റെ മഹാ മൗനവും ആണ്. ഈ അന്തരീക്ഷമാണ് കവിതയ്കക്ക് പ്രചോദനമായതെന്നും കവി പറയുന്നു. കാലികപ്രസക്തമായ വിഷയങ്ങളെ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്നതാണ് മന്ത്രി ജി.സുധാകരന്റെ കവിമനസ്. വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാതെ തന്റേതായ എല്ലാ സ്വാതന്ത്ര്യങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയാണ് അദ്ദഹം കവിതകൾ രചിക്കാറുള്ളത്. പലപ്പോഴും പലവിധ വിമർശനങ്ങൾ അവ ക്ഷണിച്ചുവരുത്താൻ കാരണവും അതാണ്.
രാഷ്ട്രീയക്കാരന്റെയും പൊതുമരാമത്ത് മന്ത്രിയുടെയും കടുത്ത തിരക്കുകളൊന്നും തന്റെ സർഗപ്രതിഭയെ ബാധിച്ചില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ജി.സുധാകരൻ. കാലത്തിന്റെ ശക്തമായ കുത്തൊഴുക്കിനെയും അതിലൊഴുകി നഷ്ടമാവുന്ന നന്മയും പ്രപഞ്ച സൗന്ദര്യവുമെല്ലാം വരച്ചുകാട്ടുകയാണ് കവി ഈ കവിതകളിലൂടെ.
കോഴിക്കോട് ഒലീവ് പബ്ളിക്കേഷൻസാണ് പ്രസാധകർ. പയ്യാമ്പലം, പുത്തൻ മനോഹര ശക്തിബിംബം,ഒരു നിരൂപകനോട്, ഉണരുന്ന ഓർമ്മകൾ, അലയുന്നകലങ്ങളിൽ, മൃഗം, ഉപ്പുംപുളിയും ,കാണാത്തകണ്ണുനീർ, ഏതാണുസത്യം !അസത്യം? തുടങ്ങിയ കവിതകളാണ് പുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് അവതാരിക എഴുതിയിട്ടുള്ളത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ ആസ്വാദനകുറിപ്പും ഉണ്ട്.
തൈക്കാട് കെ.എസ്.ടി.എ ഹാളിൽ നടന്ന ചടങ്ങിൽ 'പയ്യാമ്പലം' സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പ്രകാശനം ചെയ്തു. കവി പ്രഭാവർമ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ അദ്ധ്യക്ഷനായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അനിൽ അക്കര എം.എൽ.എ, പെരിങ്ങനാട് എസ്.രാജൻ എന്നിവർ സംസാരിച്ചു. പ്രസാധകരായ ഒലിവ് പബ്ലിക്കേഷന്റെ എഡിറ്റർ എം.എ ഷഹനാസ് സ്വാഗതവും ജി.സുധാകരൻ നന്ദിയും പറഞ്ഞു. പയ്യാമ്പലം,