തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളവും. കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകൾ നൽകണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രളയം തകർത്ത കേരളത്തിന് കരകയറാൻ കേന്ദ്രബജറ്റിൽ സഹായമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജി.എസ്‍.ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണ്. നവകേരള നിർമാണത്തിന് ലോകബാങ്ക് എ.ഡി.ബി പോലുള്ള വിദേശ ഏജൻസിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതിനാൽ വായ്പ പരിധി ഉയർത്തണമെന്നും തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അന്തരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം അനുവദിക്കണമെന്നാണ് കേരളം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.പുതിയ റെയിൽ പാതക്കും ജലഗതാഗതത്തിനും മലബാർ കാൻസർ സെന്ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. റബ്ബറിന്റെ വിലയിടിവ് നേരിടാൻ 200 രൂപ സബ്‌സിഡി അനുവദിക്കുക, ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്.