മുംബയ്: പ്രവർത്തകർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബയ് വെള്ളത്തിനടിയിൽപ്പെട്ടപ്പോൾ നിങ്ങളെവിടെയായിരുന്നെന്ന് മുംബയിലെ കോൺഗ്രസ് പ്രവർത്തകരോട് ചോദിച്ചു. ഒരു പാർട്ടിയെന്ന നിലയിൽ ജനങ്ങൾക്ക് നമ്മളെ ആവശ്യമുള്ളപ്പോൾ അവരുടെ കൂടെയുണ്ടാവണമെന്നും എങ്കിൽ മാത്രമേ പാർട്ടി വളരുകയുള്ളുവെന്നും ആദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിനെതിരെ ആർ.എസ്.എസ് നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് രാഹുൽഗാന്ധി മുംബയിലെത്തിയത്.
രാഷ്ട്രീയ സഖ്യങ്ങൾക്കപ്പുറത്തേക്ക് നോക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും തന്റെ പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ എന്നോട് പറയാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ നേതാക്കളോട് ചോദിച്ചു. മുംബയ് വിമാനത്താവളത്തിലെത്തിയ രാഹുൽഗാന്ധി മസ്ഗാവ് സേവ്രി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോയി. കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജ്ജുൻ ഖാർഖെയുൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.
അടുത്തിടെയാണ് രാഹുൽ ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷമുള്ള അദ്യ പൊതുപരിപാടിയായിരുന്നു മുംബയിലേത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി പ്രാദേശിക നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. കൂടാതെ പ്രകാശ് അംബേദ്ക്കറും രാജ് താക്കറെയുമായും സഖ്യമുണ്ടാക്കുന്നതിന്റെ ഗുണ ദോഷ ഫലങ്ങളെപ്പറ്റിയും ചർച്ച ചെയ്തു. അദ്ധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും പാർട്ടിയെ ശക്തിപ്പെടുത്താനായി യോഗം ചേരാൻ അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടു.