basheer

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ" താൻ സിനിമയാക്കിയപ്പോൾ ദേശീയ, അന്തർദ്ദേശീയ തലത്തിൽ അതിരുകളില്ലാത്ത അംഗീകാരമാണ് ലഭിച്ചതെന്ന് പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. തലയോലപ്പറമ്പിലെ ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ ബഷീർ ബാല്യകാല സഖി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അടൂർ.

കുട്ടിക്കാലത്ത് ബഷീർ കൃതികൾ വായിച്ചുവെങ്കിലും 1989ലാണ് അദ്ദേഹത്തെ കാണാനായത്. 1967ൽ 'കേരളകൗമുദി"യുടെ വിശേഷാൽ പതിപ്പിൽ ആരാദ്ധ്യനായ കെ. ബാലകൃഷ്ണൻ മതിലുകൾ നീണ്ടകഥയായി പ്രസിദ്ധീകരിച്ചത് മലയാള ഭാഷയിലെ തന്നെ വലിയ സംഭവമായിരുന്നു. വലിയ സാദ്ധ്യത ഉണ്ടായിട്ടും മറ്റുള്ളവർ എന്തുകൊണ്ടാണ് മതിലുകൾ സിനിമയാക്കാഞ്ഞത് എന്നറിയില്ല. അതുകൊണ്ടാണ് ഞാനത് സിനിമയാക്കിയത്- അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടറും സാഹിത്യകാരനുമായ കെ.വി. മോഹൻകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അവാർഡ് തുക സമർപ്പിച്ചു. പ്രൊഫ. കെ.എസ്. ഇന്ദു, ഡോ. യു. ഷംല, കെ.ബി. പ്രസന്നകുമാർ, ആശ്രാമം ഭാസി, അഡ്വ. ടോമി കല്ലാനി, എം.ഡി. ബാബുരാജ്, ഡോ. എസ്. പ്രീതൻ തുടങ്ങിയവർ സംസാരിച്ചു. മോഹൻ ഡി. ബാബു സ്വാഗതവും ഡോ. എസ്. ലാലിമോൾ നന്ദിയും പറഞ്ഞു.