amitshah

ഹൈദരാബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം പരിഭ്രാന്തി സൃഷ്‌ടിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നഗരത്തിലെത്താനിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിയെന്നതിനാൽ പൊലീസ് ഈ വിഷയം ഗൗരവമായാണ് കണ്ടത്. തുടർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും ചെയ്‌തു. ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പൊക്കി. ഭീഷണിയുടെ കാര്യമന്വേഷിച്ചപ്പോൾ പൊലീസുകാർ ശരിക്കും ഞെട്ടി. തന്നെ വഞ്ചിച്ച കാമുകിക്ക് പണി കൊടുക്കാൻ യുവാവ് ഒപ്പിച്ച പണിയാണിത്. ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തു.

ഫോൺ കോൾ ലഭിച്ചയുടൻ തന്നെ ഹൈദരാബാദ് പൊലീസ് ഇൻഡിഗോ വിമാനത്തിൽ ബോംബ് ഉണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു. അവിടെ നിന്നും ഒരു അലാറം മാത്രമാണ് കണ്ടെത്താനായത്. ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിയിൽ പങ്കെടുക്കാനാണ് അമിതാഷാ ഇന്ന് ഹൈദരാബാദിലെത്തുന്നത്. 'ഇതൊരു തെറ്റായ സന്ദേശമാണെന്ന് അന്വേഷണത്തിൽ നിന്ന് മനസിലായി. എല്ലാ വിമാനങ്ങളും ശരിയായി പ്രവർത്തിക്കുന്നു'- ശംഷാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രകാശ് റെഡ്ഢി പറഞ്ഞു.

രാച്ചകോണ്ടിലെ മൽക്കാജ്ഗിരിയുടെ സായ് റാം തിയേറ്ററിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കാട്ടി മേയ് മാസത്തിൽ ഹൈദരാബാദ് പൊലീസിന് ഒരു വ്യാജ ഫോൺ കോൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെയും സന്ദർശനത്തിന് മുന്നോടിയായി അധികൃതർക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അതീവ ജാഗ്രത പുലർത്തിയിരുന്നു.