kaumudy-news-headlines

1. ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേത് ആണ് ഉത്തരവ്. കണ്‍വന്‍ഷന്‍ സെന്ററിന് ഉടന്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫക്കറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നഗരസഭ സെക്രട്ടറി കണ്‍വന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തി ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പ് വരുത്തണം.


2. അതേസമയം, പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് അന്തിമ അനുമതി ലഭ്യമാകുന്നതിന് ഉള്ള പരിഷ്‌കരിച്ച പ്ലാന്‍ ഈ മാസം എട്ടിന് ആന്തൂര്‍ നഗരസഭയ്ക്ക് സമര്‍പ്പിക്കും. സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരുടെ പരിശോധന ഈ മാസം എട്ടിന് നടക്കും. ചീഫ് ടൗണ്‍ പ്ലാനറുടെ സംഘം കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു.
3. റാംപ്, ബാല്‍ക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ടുള്ള ലംഘനങ്ങളാണ് പരിഹരിച്ചത്. തുറസ്സായ സ്ഥലത്തു ജലസംഭരണി സ്ഥാപിച്ചതിന് ഇളവ് തേടി മന്ത്രി എ.സി മൊയ്തീന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് ദിവസത്തിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 18നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെഷന്‍ സെന്ററിന് അന്തിമ അനുമതി ലഭിക്കാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത് .
4. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. എ.എസ്.ഐ റെജിമോന്‍ ഡ്രൈവര്‍ നിയാസ് എന്നിവര്‍ക്ക് എതിരെ ആണ് നടപടിക്ക് സാധ്യത. ഇവര്‍ മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റഡിമരണത്തില്‍ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
5. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെതായി സൂചന. ഇത് സാധൂകരിക്കുന്ന തെളിവുകളും മൊഴികളും ശേഖരിക്കുക ആണ് ക്രൈംബ്രാഞ്ച്. മറ്റ് രണ്ട് പ്രതികള്‍ അറസ്റ്റിലായതോടെ ഇവര്‍ ഒളിവിലാണ്. മരിച്ച രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത് നിയാസ് എന്നും കണ്ടെത്തല്‍
6. ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസയമം, നെടങ്കണ്ടം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി ഉടന്‍ ഉണ്ടാവില്ല. പകരം നിയമിക്കാന്‍ പൊലീസുകാര്‍ ഇടുക്കി എ.ആര്‍ ക്യാമ്പില്‍ ഇല്ലാത്തത് ആണ് ഇതിന് കാരണം
നീക്കം ശക്തമാക്കി ജോസഫ് വിഭാഗം
7. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നീക്കങ്ങള്‍ ശക്തമാക്കി ജോസഫ് വിഭാഗം. എറണാകുളത്ത് ഇന്ന് ഉന്നതാധികാര യോഗം ചേരും. ജില്ല തലത്തിലും പ്രാദേശിക തലത്തിലും സംഘടന സംവിധാനം രൂപപ്പെടുത്തുക ആണ് ലക്ഷ്യം. ജോസ്.കെ മാണി പക്ഷത്തെ ചില നേതാക്കളുടെ പിന്തുണയുണ്ടെന്നും ജോസഫ് വിഭാഗത്തിന്റെ അവകാശവാജം. സി.എഫ് തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയ പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും
8. സീറോ മലബാര്‍ സഭയിലെ തര്‍ക്കും പുതിയ തലത്തിലേക്ക്. സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ വിമത വൈദികരുടെ നേതൃത്വത്തില്‍ പ്രമേയം വായിക്കും. വൈദികര്‍ക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. വിമതനീക്കത്തെ പ്രതിരോധിക്കാന്‍ നീക്കം ശക്തമാക്കാന്‍ ഒരുങ്ങി സഭാ നേതൃത്വം
9. മെത്രാന്‍ മാരേയോ വൈദികരേയോ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കര്‍ദിനാളിന് എതിരായ പ്രമേയം പാസാക്കാനാണ് നീക്കം. 320 ഇടവകള്‍ ഉള്ള രൂപതയിലെ 280 ഓളം ഇടവകകളിലും പ്രമേയങ്ങള്‍ വായിക്കുമെന്ന് കര്‍ദിനാള്‍ വിരുദ്ധ പക്ഷം.