ബംഗളൂരു: കർണാടകയിൽ സഖ്യത്തിലൂടെ അധികാരത്തിലേറിയ കോൺഗ്രസ്-ദൾ സർക്കാരിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തി വിമത എം.എൽ.എമാരുടെ കൂട്ടരാജി. കോൺഗ്രസിലെയും ജെ.ഡി.എസിലെയും 14 എം.എൽ.എമാർ ഇതുവരെ രാജിവച്ചെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. എം.എൽ.എമാരെല്ലാം സ്വമേധയാ രാജിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ താമരയുമായി ബന്ധമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാൽ രാജി പിൻവലിക്കാമെന്ന് ചില എം.എൽ.എമാർ അറിയിച്ചിട്ടുണ്ട്.
അതിനിടെ 11പേരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കർ സ്ഥിരീകരിച്ചു. 10 വിമതർ പ്രത്യേക വിമാനത്തിൽ മുംബയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് ിഴർ മുംബയിലേക്ക് തിരിച്ചത്. ഇതിനിടെ സർക്കാർ നേരിടുന്ന പ്രതിസന്ധി മുതലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചു.
രാജിസമർപ്പിക്കാനെത്തിയ വിമത എം.എൽ.എമാരുടെ രാജിക്കത്ത് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ സ്പീക്കറുടെ ഓഫീസിനുള്ളിൽ വച്ച് കീറിക്കളഞ്ഞുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. ഡി.കെ.ശിവകുമാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വിളിച്ചാൽ സർക്കാരുണ്ടാക്കാൻ തയ്യാറാണ്. ഇക്കാര്യത്തിൽ ഗവർണറാണ് ഉന്നതാധികാരി. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ തങ്ങളെ തന്നെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എടുത്ത് ചാടി ഒന്നും ചെയ്യേണ്ടെന്നും കാത്തിരിക്കാനുമാണ് യെദ്യൂരപ്പ പാർട്ടി നേതാക്കളോട് പറഞ്ഞതെന്നാണ് വിവരം.
എന്താണ് കർണാടകയിലെ പ്രശ്‌നം
അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം കുറവാണെന്ന് ആരോപിച്ചാണ് ബെല്ലാരിയിലെ വിജയനഗർ എം.എൽ.എ ആനന്ദ് സിംഗ്, ഗോഖകിൽ നിന്നുള്ള രമേഷ് ജാർക്കിഹോളി എന്നിവർ കഴിഞ്ഞ ആഴ്‌ച തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ഒമ്പത് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് അംഗങ്ങളും കൂടി സ്പീക്കറെ കാണാൻ വിധാൻസൗധയിലെത്തിയത്. കോൺഗ്രസ് എംഎൽഎമാരായ ശിവറാം ഹെബ്ബാർ (യെല്ലാപുര), ബി.സി.പാട്ടീൽ (ഹിരക്കേരൂർ), നാരായണഗൗഡ (കെആർ പേട്ട്), മഹേഷ് കുമത്തല്ലി (അത്താണി), മുനിരത്‌ന (ആർആർ നഗർ), ദളിന്റെ എ.എച്ച്.വിശ്വനാഥ് (ഹുൻസൂർ), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്) എന്നിവരാണ് രാജിസമർപ്പിക്കാൻ എത്തിയത്. തങ്ങൾ സ്പീക്കറുടെ ഓഫീസിന് രാജിസമർപ്പിച്ചെന്ന് പിന്നീട് ഇവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ആകെ 11 എം.എൽ.എമാർ രാജിനൽകിയെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ ഇവരുടെ രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണ് സ്പീക്കറുടെ പക്ഷം. തിങ്കളാഴ്‌ചയ്‌ക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും സ്പീക്കർ അറിയിച്ചു.