താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ യോഗം ഏറെ വാർത്താപ്രാധാന്യമാണ് നേടിയത്. വനിതാ കൂട്ടായ്‌മയായ ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങളിൽ അമ്മ ജനറൽ ബോഡി എന്തു തീരുമാനമെടുക്കുമെന്നറിയാൻ സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ചർച്ചകൾക്കായി ഭരണാ ഭേദഗതി മാറ്റിവച്ചുവെന്ന പ്രതികരണമാണ് പ്രസിഡന്റ് മോഹൻലാലിൽ നിന്നുമുണ്ടായത്. അതിലെല്ലാമപ്പുറം ആരോഗ്യകരമായ ചില പ്രതികരണങ്ങൾ ഇത്തവണത്തെ വാർഷിക യോഗത്തിൽ ഉണ്ടായി എന്നുപറയുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും ലക്ഷ്‌മി വ്യക്തമാക്കുന്നു. ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അമ്മയിൽ നിന്ന് രാജിവച്ച നടിമാർ തിരിച്ചുവരണമെങ്കിൽ ലെറ്റർ നൽകണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നിർദേശമുണ്ടായി. എന്നാൽ മമ്മൂട്ടി ഇടപെട്ട് അത് തടയുകയായിരുന്നുവെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.'ലെറ്റർ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ മമ്മൂട്ടി സർ ഇടപെട്ടു. അത് വേണ്ടതില്ലെന്ന് പറഞ്ഞു. അപ്പോൾ എല്ലാവരും കൈയടിച്ചു. എല്ലാവർക്കും അത് സമ്മതമായിരുന്നു. അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും തമ്മിൽ യാതൊരുവിധ എതിർപ്പുമില്ല. ഭൂരിപക്ഷത്തിന് എതിർപ്പില്ലെന്ന് കരുതി ഈ ഭേദഗതി പാസാക്കാൻ പറ്റില്ലെന്ന് രേവതിയും പാർവ്വതിയും പറഞ്ഞു'- ലക്ഷ്‌മി വ്യക്തമാക്കി.
ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ രേവതിയോടും പാർവതിയോടും യോഗത്തിനിടയിൽ മമ്മൂട്ടി നേരിട്ടു ചെന്നാണ് ചർച്ചകൾ നടത്തിയതെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. അമ്മ യോഗം കഴിഞ്ഞുള്ള മോഹൻലാലിന്റെ വാർത്താസമ്മേളനത്തിൽ, രാജിവച്ച നടിമാരെ തിരിച്ചെടുക്കുമ്പോൾ അംഗത്വഫീസ് വാങ്ങരുതെന്ന നിർദേശം മമ്മൂട്ടി മുന്നോട്ടു വച്ചിരുന്നുവെന്ന് എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയായ ജഗദീഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാർ എതിർത്തതോടെ ഇക്കാര്യത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിലുള്ള ഭിന്നത പുറത്തായി. പ്രസിഡന്റ് കൂടിയായ മോഹൻലാലായിരിക്കുംഅമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ്‌കുമാർ അറിയിച്ചു.