ന്യൂഡൽഹി: സെെന്യത്തിലേക്കും വനിതകൾ തയ്യാർ. 15 ലക്ഷം പുരുഷൻമാരുടെ കരുത്തിലും ശക്തിയിലും അഭിമാനിക്കുന്ന ഇന്ത്യൻ സൈന്യത്തിൽ ഇനി സ്ത്രീകളും ഉണ്ടായിരിക്കും. കോപ്‌സ് ഓഫ് മിലിട്ടറി പൊലീസ് (സി.എം.പി) വിഭാഗത്തിൽ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിച്ചത് രണ്ടു ലക്ഷത്തിലധികം സ്ത്രീകളാണ്. അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികൾക്കു വേണ്ടി ഈ മാസം അവസാനത്തോടെ ബൽഗാമിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്താൻ പോകുന്നത്. കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ ഓഫീസർമാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഓഫിസർമാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകളിൽ നിന്നുമൊക്കെ ഇവരെ മാറ്റി നിറുത്തിയിരിക്കുകയായിരുന്നു. സി.എം.പിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. സി.എം.പിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികർക്ക് പരിശീലനം നൽകുക. ശേഷം ജമ്മു കശ്‌മീരിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയിൽ നിയോഗിക്കും.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തിൽ കൊണ്ടു വരുന്നത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. ‘മഹിള പ്രൊവോസ്റ്റ് യൂണിറ്റ്’ എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ സൈന്യം. രണ്ട് ഓഫിസർമാരും മൂന്നു ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരും 40 സൈനികരും അടങ്ങിയതായിരിക്കും പുതിയ യൂണിറ്റ്. ഈ യൂണിറ്റിനുള്ള അന്തിമ തീരുമാനം ഉടൻതന്നെ ഉന്നതങ്ങളിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.