dawood-

ന്യൂഡൽഹി: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിന്റെയും അനുയായിയും 'ഡി കമ്പനി'യുടെ അന്താരാഷ്‌ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിർ മോട്ടിവാലയുടെയും ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ മാദ്ധ്യമം. ദാവൂദ് പാകിസ്ഥാനിലില്ലെന്ന് വ്യാഴാഴ്ച പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതിന് പിന്നാലെയാണ് രണ്ടര പതിറ്റാ‌ണ്ടായി ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി പാക് സംരക്ഷണയിലുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങൾ സീ ന്യൂസ് പുറത്തുവിട്ടത്.

1993-ലെ മുംബയ് സ്ഫോടന പരമ്പര കേസിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് ദാവൂദിനെ ഇന്ത്യ അന്വേഷിക്കുന്നത്. അന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയിൽ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ക്ളീൻ ഷേവ് ലുക്കിലാണ് ദാവൂദ്. 25 വർഷങ്ങൾക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പുറത്തു വരുന്നത്. നേരത്തെ വന്ന വാർത്തകൾ അനുസരിച്ച് ദാവൂദ് മാറാ രോഗങ്ങളുടെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,​ പുതിയ ചിത്രം നൽകുന്ന സൂചനയനുസരിച്ച് പൂർണ ആരോഗ്യവാനായ ദാവൂദിനെയാണ് കാണാൻ കഴിയുക.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കറാച്ചിയിലെ ആഡംബര വസതിയായ ക്ളിഫ്‌ടൺ ഹൗസിലാണ് ദാവൂദ് താമസിക്കുന്നത്. ഭാര്യ മെഹ്‌ജാബിനും മകൻ മോയിൻ നവാസും ദാവൂദിനൊപ്പമുണ്ട്. ദാവൂദിന്റെ ബംഗ്ളാവിന് സമീപം തന്നെയാണ് മോട്ടിവാലയുടെയും ഭവനം. 2018 ആഗസ്‌റ്റ് 17ന് ഇയാളെ സ്‌കോട്ട് ലാന്റ് യാർഡ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്ളീൻചിറ്റു നൽകി പാകിസ്ഥാൻ ഹൈക്കമ്മിഷൻ ബ്രിട്ടന് കത്ത് നൽകുകയായിരുന്നു. മോട്ടിവാലയിൽ നിന്ന് ദാവൂദിലേക്ക് അന്വേഷണം എത്തിയേക്കുമോ എന്ന് ഭയന്നാണ് പാകിസ്ഥാൻ അങ്ങനെ ചെയ്‌തതെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

2018 ആഗസ്റ്റിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശമനുസരിച്ച് ബ്രിട്ടന്റെ സ്കോട്ട്ലൻഡ്‌യാർഡ് പൊലീസ് ജാബിറിനെ അറ‌സ്റ്റ്‌ ചെയ്തിരുന്നു. വിചാരണയ്ക്കായി ഇയാളെ വിട്ടുകിട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഡി- കമ്പനി തലവനായ ദാവൂദ് കറാച്ചിയിലുണ്ടെന്ന് ജാബിർ ബ്രിട്ടീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എഫ്.ബി.ഐ പറയുന്നു.

ദാവൂദിന്റെ ഡി കമ്പനിയുടെ നിർണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ എഫ്.ബി.ഐയുമായി ബന്ധപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയ്ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്. പാകിസ്ഥാൻ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും ഇവർ കരുതുന്നു.

അറസ്റ്റിലാകും മുമ്പ് ജാബിർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ബ്രിട്ടനിൽ 10 വർഷത്തെ വിസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആൻഡ് ബർബുഡയിൽ പൗരത്വത്തിനും ജാബിർ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ആധികാരികത ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചതോടെ,​ ഇന്ത്യയും പാകിസ്ഥാനുമായി പുതിയ പോരിനാണ് വഴിതുറക്കുന്നത്.