ബംഗളൂരു: കർണ്ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ,സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. 105എം.എൽ.എമാരുടെ പിന്തുണയിൽ ഇനിയെന്തെന്ന് ജൂലായ് 12ന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എം.എൽ.എമാരെക്കാണ്ട് രാജി പിൻവലിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. മുതിർന്ന കോൺഗ്രസ് നേതാക്കൾ മുംബയിലേക്ക് പോകും. രാജിവച്ച 10ഭരണപക്ഷ എം.എൽ.എമാർ മുംബയിലാണ് ഉള്ളത്. നാല് എ.എൽ.എമാരുടെ രാജിയെങ്കിലും പിൻവലിപ്പിക്കാനാണ് ശ്രമം. അതേസമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനം നിർണായകമാണ്. അമേരിക്കയിൽ നിന്ന് കുമാരസ്വാമി ഡൽഹിയിലെത്തി. രാത്രിയോടെ ബംഗളൂരുവിലെത്തും.
രാജിവയ്ക്കുന്ന എം.എൽ.എമാർക്ക് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം നൽകിയെന്ന സൂചന കോൺഗ്രസിന് ലഭിക്കുന്നുണ്ട്. കർണ്ണാടകയിൽ ഇപ്പോൾ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ രാജിവച്ച എം.എൽ.എമാർ ഇത് തള്ളിയിരുന്നു. കൂടാതെ എം.എൽ.എമാരുടെ രാജിക്ക് കാരണം ബി.ജെ.പിയല്ലെന്ന് ബി.എസ് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
സ്പീക്കറുടെ ഓഫീസിലെത്തി കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ. എമാർ കഴിഞ്ഞദിവസം രാജി സമപ്പിച്ചിരുന്നു. 224 അംഗങ്ങളുള്ള കർണ്ണാടക നിയമസഭയിൽ 15എം.എൽ.എമാർ രാജിവച്ചാൽ കുമാരസ്വാമി സർക്കാരിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല.