പയ്യന്നൂർ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ബദറുന്നിസ എന്ന അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പാണ്. തന്റെ വിദ്യാർത്ഥി കടലാസിൽ എഴുതിയ ഒരു ചെറുകുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു അധ്യാപികയുടെ പോസ്റ്റ്. കുട്ടിയുടെ കഷ്ടപ്പാട് വിവരിക്കുന്നതായിരുന്നു കടലാസിൽ എഴുതിയ കുറിപ്പ്.
'ഒക്കെ പറഞ്ഞ് ചിരിപ്പിച്ചും ക്ലാസ് എടുത്ത് കൊണ്ടിരിക്കു.എന്റെ വീട്ടിൽ അമ്മയും അനുജത്തിയും അമ്മമ്മയും വല്യമ്മയുമാണ് ഉള്ളത്. എന്റെ അച്ഛൻ എനിക്ക് മൂന്ന് വയസുള്ളപ്പോൾ തന്നെ മരിച്ച് പോയിരുന്നു. ഞാൻ വീട്ടിലേക്ക് നടന്നാണ് പോകാറുള്ളത്. എന്റെ വീട്ടിൽ ടി.വിയോ ഫ്രിഡ്‌ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിലെത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് ,കുളിച്ച് പഠിക്കും' എന്നായിരുന്നു വിദ്യാർത്ഥി കടലാസിൽ എഴുതിയത്.
ആ കുറിപ്പ് പങ്കുവച്ചുകൊണ്ട് അധ്യാപിക കുറിച്ചത് ഇങ്ങനെ, എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകൾ ചേർത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ..