ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഏഴ് പൊലീസുകാർ പ്രതികളാകും. സസ്പെൻഷനിൽ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരിൽ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴികളിൽ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്കുമാർ കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ആർ ക്യാംപിലെ പൊലീസുകാരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
എ.എസ്.ഐ റെജിമോൻ സി.പി.ഒ നിയാസ് എന്നിവരാണ് മൂന്നാംമുറ പ്രയോഗിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ എസ്.ഐ കെ.എ. സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവർ ഇത് സംബന്ധിച്ച് മൊഴി നൽകി.
രാജ്കുമാർ കസ്റ്റഡിയിലുണ്ടായ ദിവസങ്ങളിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുപ്പ് തുടരുകയാണ്. മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് വീണ്ടും മൊഴിയെടുക്കുന്നത്.
കമ്പം കമ്പംമെട്ട് പാതയിൽ മോഷണം തടയാൻ മുൻ എസ്.പി നിയോഗിച്ച പ്രത്യേക സംഘമാണ് സ്റ്റേഷനിലെത്തിയത്. സി.പി.ഒ നിയാസിനൊപ്പം ഇതിൽ ചിലർ രാജ്‌കുമാറിനെ പാർപ്പിച്ച മുറിയിലും എത്തി. ഇവർ രാജ്കുമാറിനെ മർദ്ദിച്ചിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന എസ്.ഐ കെ.എ.സാബുവിനെതിരെ വ്യാജ രേഖ ചമച്ചതിനും കേസെടുത്തു. 13ന് രാജകുമാറിന് സ്റ്റേഷൻ ജാമ്യം നൽകിയതായി വ്യാജ രേഖ ഉണ്ടാക്കിയിരുന്നു