ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരുടെ രാജിയെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ തുടരുന്നു. വിദേശത്തായിരുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാത്രിയോടെ പ്രത്യേകവിമാനത്തിൽ ബെംഗളുരുവിലെത്തി. കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിനിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചാൽ എതിർക്കില്ലെന്ന് ജെ.ഡി.എസ് മന്ത്രി ജി.ടി..ദേവഗൗഡ ചർച്ചയിൽ പറഞ്ഞതായാണ് വിവരം.
രാജിവെച്ച മുഴുവൻ എം.എൽ.എമാർക്കും കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തുടരുന്ന എം.എൽ.എമാരുമായി കോൺഗ്രസ് ജെ.ഡി.എസ് നേതാക്കൾ ചർച്ച തുടരുകയാണ് .
ഈ ഒത്തുതീർപ്പ് അംഗീകരിക്കപ്പെട്ടാൽ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്ക് തത്‌സ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വരും. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിറുത്തുക എന്ന എ.ഐ.സി.സി നിർദേശത്തെ തുടർന്നാണ് കോൺഗ്രസിന്റെ ഏറ്റവും പുതിയ ഒത്തുതീർപ്പു ഫോർമുല. ഇത് വിമതർ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ് ഇരുപക്ഷവും ഉറ്റുനോക്കുന്നത്. ഇതുവരെ വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
കർണാടക കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നാണ് പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തുന്നത്. കെ.സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കൾ യോഗം ചേർന്നു. ഡി.കെ ശിവകുമാർ എം.എൽ.എമാരുമായും ജെ.ഡി.എസുമായും ചർച്ച തുടരുകയാണ്.