ന്യൂഡൽഹി: കേന്ദ്രത്തിന് നയങ്ങൾ രൂപീകരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ട് മോദി സർക്കാർ. ഇതിനായി ആദ്യം സ്വകാര്യ മേഖലയിൽ നിന്നും ലാറ്ററൽ എൻട്രി വഴിയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പ്ലാനിംഗ് കമ്മീഷന് പകരമായി രൂപീകരിച്ച നീതി ആയോഗിന്റെ നടത്തിപ്പിനാണ് 40 പേരെ സർക്കാർ തേടുന്നത്. രാജ്യത്തിന്റെ നിർണായക തീരുമാനങ്ങൾ രൂപവത്കരിക്കാൻ ഐ.എ.എസുകാരെ മാത്രമല്ല സ്വകാര്യ മേഖലയിലെ കഴിവ് തെളിയിച്ച തലച്ചോറുകളേയും തേടാനാണ് സർക്കാർ നീക്കം. വൻ ശമ്പളമാണ് ഈ ഉദ്യോഗസ്ഥർക്കായി സർക്കാർ നൽകുക.
കഴിവ് തെളിയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാമെങ്കിലും സ്വകാര്യ കമ്പനികൾ, കൺസൽട്ടൻസികൾ, അന്താരാഷ്‌ട്ര മൾട്ടിനാഷണൽ ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും വിദഗ്ദ്ധരെ തേടുന്നുണ്ട്. സംസ്ഥാന തലങ്ങളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്കും ഇതിനായി ആപേക്ഷിക്കാം.
സീനിയർ സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിൽ 2,20,000 രൂപയാണ് ശമ്പളം. ഇതിന് ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്. കേന്ദ്ര സർക്കാർ കേഡറിൽ പേ ലെവൽ 13 ഗ്രേഡിലുള്ള ഈ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 33നും 50നും പ്രായം ആവശ്യമാണ്. മികച്ച പദ്ധതികൾ നടപ്പാക്കിയും ആസൂത്രണം ചെയ്തും വ്യക്തമായ പരിചയവും വേണം.
സ്പെഷ്യലിസ്റ്റ്, പേ ലെവൽ 12ലുള്ള തസ്‌തികയാണ്. 1.05 ലക്ഷം രൂപയാണ് ശമ്പളം. ഇങ്ങനെ കൃഷി, സാമ്പത്തിക ശാസ്ത്രം, ഡേറ്റ അനലിസ്റ്റ് പ്ലാറ്റ്ഫോം, എൻജിനീയറിങ്, ഹെൽത്ത് മേഖലയിലെ ടെക്നോളജി, ഉന്നത വിദ്യാഭ്യാസം, നാഷണൽ ന്യുട്രീഷൻ മിഷൻ, ചെറുകിട വ്യവസായം, ഇൻഫ്രാസ്ട്രക്ച്ചർ കണക്ടിവിറ്റി, തുടങ്ങിയ പല മേഖലകളിലും പ്രവൃത്തിപരിചയം ആവശ്യമുള്ളവരെയാണ് കേന്ദ്ര സർക്കാർ തേടുന്നത്.