muslim-woman

അലിഗഡ്: ബി.ജെ.പിയിൽ അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഗുലിസ്‌തന എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ടതിനൊപ്പം വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി പരാതിപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ബി.ജെ.പിയിൽ ചേർന്നത് അറിഞ്ഞ് വീട്ടിലെത്തിയ വീട്ടുടമസ്ഥൻ അപമര്യാദയായി പെരുമാറുകയും, വീട് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തതായി ഗുലിസ്‌തന പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു.

"വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതേ ചൊല്ലി തർക്കമുണ്ടായപ്പോഴാണ് ബി.ജെ.പിയിൽ ചേർന്നതിനെ ചൊല്ലിയും വാഗ്വാദം നടന്നത്"- എന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.