കൊച്ചി: വ്യവസായ വകുപ്പിലെ മുഴുവൻ സേവനങ്ങളും ഏകജാലകമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ വാണിജ്യവകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച വ്യവസായ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭകരെ സഹായിക്കുന്നതിനാണിത്. അപേക്ഷ നൽകിയാൽ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകും. കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകൾ മറുപടി പറയേണ്ടിവരും. സംരംഭകരുടെ സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്തെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. 122 പരാതികൾ പരിഹരിച്ച് രേഖകൾ ബന്ധപ്പെട്ട കക്ഷികൾക്ക് മന്ത്രി കൈമാറി. 17 പരാതികൾ പുതിയതായി മന്ത്രിക്ക് നേരിട്ട് ലഭിച്ചു. ഇതടക്കം 105 പരാതികൾ തുടർ നടപടികൾക്കായി മാറ്റി. വ്യവസായങ്ങൾ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട് 25 പരാതികൾ ലഭിച്ചു. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജു അടക്കമുള്ള വകുപ്പുദ്യോഗസ്ഥർ പങ്കെടുത്തു.