കരുനാഗപ്പള്ളി: തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തെ ചെക്ക് പോസ്റ്റിലൂടെ കാറിൽ കടത്തിക്കൊണ്ടു വന്ന 700 ലിറ്റർ സ്പിരിറ്റുമായി നാലുപേരെ ഓച്ചിറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി. കന്യാകുമാരി വിളവൻകോട് മരുത്തൻകോട് കല്ലാംപൊറ്റയിൽ വിളയിൽ വീട്ടിൽ ബാലകൃഷ്ണൻ (52, കരുവി), വിളവൻകോട് മെദുകമ്മൽ തച്ചൻവിള വീട്ടിൽ കനകരാജ് (46, കനകൻ), നെയ്യാറ്റിൻകര പരശുവയ്ക്കൽ പാണ്ടംകോട് ദീപം വീട്ടിൽ ദീപു (37, മണിക്കുട്ടൻ), നെയ്യാറ്റിൻകര കൊല്ലയിൽ നെടിയാംകോട് ബി.എസ് നിവാസിൽ രാഹുൽ സുരേഷ് (26) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലേക്ക് കൊണ്ടു പോകുകയായിരുന്ന സ്പിരിറ്റിന് പന്ത്രണ്ടു ലക്ഷം രൂപ വിലവരും. സ്പിരിറ്റ് കൊണ്ടുവന്ന ഇന്നോവയും അകമ്പടി വന്ന മാരുതി കാറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 7.30ന് ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം ദേശീയപാതയിലായിരുന്നു സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് സംഘം സ്പിരിറ്റുമായെത്തുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാഹനത്തെ പിന്തുടർന്നത്. സ്പിരിറ്റ് വാഹനം ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് മുന്നിൽ വച്ച് ആലപ്പുഴയിൽ നിന്നുള്ള സംഘത്തിന് കൈമാറി അകമ്പടി കാറിൽ മടങ്ങാനായിരുന്നു പദ്ധതി. കാറുകൾ രണ്ടും ഒതുക്കിയപ്പോഴാണ് എൻഫോഴ്സ്മെന്റ് സംഘം വളഞ്ഞ് പിടികൂടിയത്. ഓരോ കാറിലും രണ്ടുപേർ വീതമാണുണ്ടായിരുന്നത്. പക്ഷേ ഇവർ പിടിയിലായത് കണ്ടതോടെ ആലപ്പുഴ സംഘം രക്ഷപ്പെട്ടു.
35 ലിറ്റർ കൊള്ളുന്ന 20 കന്നാസുകളിലുണ്ടായിരുന്ന സ്പിരിറ്റ് സീറ്റുകൾ ഇളക്കിയാണ് വച്ചിരുന്നത്. തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റ് ഇല്ലാത്തതിനാലാണ് അതുവഴി സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാലകൃഷ്ണനും കനകരാജും നിരവധി എക്സൈസ് കേസുകളിലെ പ്രതികളാണ്.
സി.ഐ ടി. അനിൽകുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവു, വിനോദ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ, മനോജ്, പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻനായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാദ്, സുരേഷ് ബാബു, കൃഷ്ണപ്രസാദ്, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.