karnataka

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജി വച്ച വിമത എം.എൽ.എമാർക്കെതിരെ സുപ്രധാന നീക്കവുമായി കോൺഗ്രസ്. പാർട്ടി നർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യരാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കർണാടക കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയാൽ ഇവർക്ക് പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കർ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോർട്ടുണ്ട്.

ഇതിനിടെ വിമത എം.എൽ.എമാരുമായി ചർച്ച നടത്താൻ കോൺഗ്രസ് നേതാവ് ഡി.ശിവകമാർ മുംബയിലേക്ക് തിരിച്ചിട്ടുണ്ട്.

നേരത്തെ വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകുന്നതിനായി മുഴുവൻ കോൺഗ്രസ് മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഒഴികെയുള്ള ജെ.ഡി.എസ് മന്ത്രിമാരും ഉടൻ രാജിവയ്‌ക്കും. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയിൽ നടന്ന യോഗത്തിലാണ് മന്ത്രിമാർ രാജിവയ്‌ക്കാനുള്ള തീരുമാനമുണ്ടായത്. അധികാരമല്ല സർക്കാരിനെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, കർണാടകയിൽ സഖ്യസർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ലോക്‌സഭയിൽ കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്‌നം ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിച്ചു. അതേസമയം, സഖ്യസർക്കാരിന് പിന്തുണ നൽകിയിരുന്ന സ്വതന്ത്ര എം.എൽ.എ എച്ച്.നാഗേഷ് തന്റെ മന്ത്രിസ്ഥാനം രാജിവച്ചതോടെ കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ജനുവരിയിൽ സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണിൽ ഇരുവർക്കും മന്ത്രിസ്ഥാനങ്ങൾ നൽകി പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് രാജി. നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.