ചെന്നൈ: ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 'ആടൈ' എന്ന ചിത്രത്തിലെ തന്റെ നഗ്ന സീനുകൾ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തി നടി അമല പോൾ. താൻ സിനിമാ രംഗത്ത് നിന്നുതന്നെ വിടവാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിരുന്ന സമയത്തെ കുറിച്ചും അമല പോൾ മനസ് തുറന്നു. 'ആടൈ'യുടെ സംവിധായകൻ രത്ന കുമാർ നഗ്ന രംഗങ്ങളിൽ തന്നോട് 'ബോഡി സ്യൂട്ട്' ഉപയോഗിക്കാം എന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും 'അതിനെക്കുറച്ച് ആശങ്കപെടേണ്ട' എന്നാണ് താൻ ഉത്തരം നൽകിയതെന്ന് നടി ഓർക്കുന്നു.
എന്നാൽ ഈ രംഗം ചിത്രീകരിക്കുന്ന ദിവസം വന്നപ്പോൾ താൻ അസ്വസ്ഥയായെന്നും സെറ്റിൽ ആ സമയത്ത് നഗ്നയായ തന്നോടൊപ്പം ആരൊക്കെ ഉണ്ടാകുമെന്നും എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ എന്നും മറ്റും താൻ തിരക്കിയതായി അമല പറഞ്ഞു. ഒരു ദേശീയ പത്രവുമായുള്ള അഭിമുഖത്തിലാണ് അമല പോൾ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'അത് ഏകദേശം അടഞ്ഞ ഒരു സെറ്റ് ആയിരുന്നു. 15 പേർ മാത്രമേ സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരെ എനിക്ക് വിശ്വാസമില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഈ രംഗം ചിത്രീകരിക്കാൻ അനുവദിക്കുകയില്ലായിരുന്നു. എനിക്ക് ആ സമയത്ത് അഭിനയിക്കാനായി കിട്ടുന്ന കഥകളിൽ എല്ലാം അസത്യങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ഇക്കാര്യം എന്റെ മാനേജരോട് പറഞ്ഞിരുന്നു.' അമല വിശദീകരിക്കുന്നു.
'ഒന്നുകിൽ പീഢിക്കപ്പെടുന്ന നായിക പ്രതികാരം ചെയ്യാനായി ഇറങ്ങുന്നത്. അല്ലെങ്കിൽ ഭർത്താവ് പറയുന്നതെല്ലാം അനുസരണയോടെ കേൾക്കുന്ന ത്യാഗസമ്പന്നയായ ഭാര്യ. ഇതൊക്കെ സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകൾ തന്നെയായിരുന്നു. എങ്കിലും ഈ കള്ളങ്ങളുടെ ഭാഗമാകാൻ ഞാൻ വിസമ്മതിച്ചു.' അമല പോൾ വെളിപ്പെടുത്തി.
'ആടൈ'യുടെ ടീസറിൽ നഗ്നയായി പ്രത്യക്ഷപ്പെട്ട അമലയെ കരൺ ജോഹർ, സാമന്ത റൂത്ത് പ്രഭു എന്നിങ്ങനെയുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു. എന്നാൽ ഈ ടീസർ പുറത്ത് വന്നതിനെ തുടർന്ന് അമല പോളിനെ താൻ അഭിനയിക്കാനിരുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നിന്നും നിർമാതാവ് പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് തമിഴ് സിനിമാ ലോകത്തെ പിന്തിരിപ്പൻ മനോഭാവങ്ങളെ കുറിച്ച് വിശദമായൊരു കുറിപ്പും അമല പുറത്തിറക്കി.