ന്യൂഡൽഹി: തന്റെ ജീവപര്യന്തം ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിക്കണമെന്ന പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവൻ ഉടമ പി.രാജഗോപാലിന്റെ ഹർജി സുപ്രീം കോടതി തള്ളി. തന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്. ശിക്ഷ തുടങ്ങുന്ന ജൂലായ് ഏഴിന് രാജഗോപാൽ കീഴടങ്ങണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ ഇത് നീട്ടി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ നൽകിയ ഹർജി ജസ്‌റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യപ്രശ്‌നങ്ങൾ ശിക്ഷാവിധിക്ക് ശേഷം ചൂണ്ടാക്കാട്ടുന്നതിലെ നിയമസാധുത കണക്കിലെടുത്താണ് ഹർജി തള്ളിയത്.ഇതോടെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ 'ദോശരാജാവ്' എന്ന് വാഴ്‌ത്തിയ, ആഗോള പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയുടെ ഉടമയായ ഈ 71കാരന്റെ ജീവിതം ഇനി ജയിലിൽ.
നേരത്തേ മദ്രാസ് ഹൈക്കോടതിയും രാജഗോപാലിന് ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടർന്ന് 2009ൽ രാജഗോപാൽ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ഇയാളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ശരവണഭവന്റെ ചെന്നൈ ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ രാജഗോപാൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജഗോപാലിന് രണ്ടു ഭാര്യമാരുള്ളതിനാൽ ഇയാളെ വിവാഹം കഴിക്കാൻ ജീവജ്യോതി വിസമ്മതിച്ചു. 1999ൽ ഇവർ ശാന്തകുമാറിനെ വിവാഹം കഴിച്ചു. പക്ഷേ, ഇവരെ വെറുതെ വിടാൻ രാജഗോപാൽ തയ്യാറായിരുന്നില്ല.
വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെ തുടർന്ന് 2001ൽ ഇവർ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളിൽ ശാന്തകുമാറിനെ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാൾ മലയിലെ വനത്തിനുള്ളിൽ മറവുചെയ്‌ത നിലയിൽ കണ്ടെത്തി. ഇന്ത്യയിൽ മാത്രം 25ശാഖകളുള്ള ശരവണഭവൻ റെസ്റ്റോറന്റിന് യു.എസ്, യു.കെ, ഫ്രാൻസ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിലും സ്ഥാപനങ്ങളുണ്ട്.
തുടക്കം സ്റ്റേഷനറി കടയിൽ നിന്ന്
തൂത്തുക്കുടിയിൽ ഉള്ളി കർഷകന്റെ മകനായി ജനിച്ച രാജഗോപാലിന്റെ തുടക്കം ചെന്നൈ കെ.കെ നഗറിൽ തുടങ്ങിയ ഒരു ചെറിയ സ്റ്റേഷനറി കടയിൽ നിന്നാണ്. പിന്നീടത് ചെറിയ ഹോട്ടലായി. ശരവണ ഭവൻ ഹോട്ടൽ ശൃംഖലയിലേക്ക് പെട്ടെന്ന് വളർന്നു. അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഉൾപ്പെടെ ലോകം മുഴുവൻ ശരവണഭവന്റെ റെസ്റ്റോറന്റുകൾ ദോശ രുചി പരന്നു. രണ്ട് ഭാര്യമാരിലായി 2 മക്കൾ. പി.ആർ ശിവകുമാറും ആർ.ശരവണനും.
വിനയായി ജ്യോത്സ്യന്റെ വാക്കുകൾ
ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ 'ഐശ്വര്യ'ങ്ങളും ഉണ്ടാകും എന്ന് ജോത്സ്യപ്രവചനമാണ് രാജഗോപാലിനെ കൊലയാളിയാക്കിയത്. ജീവജ്യോതിയുടെ അച്ഛൻ രാമസ്വാമിയും ഭർത്താവ് പ്രിൻസ് ശാന്തകുമാറും ശരവണഭവൻ ജീവനക്കാരായിരുന്നു. ക്രിസ്ത്യാനിയായ പ്രിൻസിന്റെയും ജീവജ്യോതിയുടേയും പ്രണയ വിവാഹമായിരുന്നു. രാജഗോപാലിന് ജീവജ്യോതിയിൽ നേരത്തേ ഒരു കണ്ണുണ്ടായിരുന്നു. ജീവജ്യോതി വഴങ്ങിയില്ല. 2001 ഒക്ടോബറിൽ ദമ്പതികളെ രാജഗോപാലിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് പ്രിൻസിനെ കൊലപ്പെടുത്തി. രാജഗോപാലിനെതിരെ 18 വർഷമാണ് ജീവജ്യോതി നിയമയുദ്ധം നടത്തിയത്.