karnataka-crisis

ബംഗളൂരു: ഇതിനോടകം തന്നെ ഭൂരിപക്ഷം നഷ്‌ടമായ ജെ.ഡി.എസ് - കോൺഗ്രസ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവച്ചു. ഇതോടെ രാജിവച്ച വിമത എം.എൽ.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട ശേഷം ബി.ജെ.പി നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സുധാകർ, എം.ടി.ബി നാഗരാജ് എന്നീ എം.എൽ.എമാർ രാജി സമർപ്പിച്ചത്. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.

അതേസമയം,വിമത എം.എൽ.എമാരെ കാണാനായി മുംബയിലെ ഹോട്ടലിലെത്തിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്‌റ്റഡിയിലെടുത്തത്.ബംഗളൂരുവിലെ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നേരത്തെ സഖ്യസർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവർണർ വാജുഭായ് വാലയെ സമീപിച്ചിരുന്നു. മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്. സർക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യത ഉദിക്കുന്നില്ലെന്നും സംഘം ഗവർണറോട് വ്യക്തമാക്കി. എം.എൽ.എമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും സംഘം ഗവർണറോട് അഭ്യർത്ഥിച്ചു. നാല് പേജുള്ള നിവേദനവും സംഘം കൈമാറി. ഇതിന് പിന്നാലെ വിധാൻസൗദയിലെത്തിയ ബി.ജെ.പി സംഘം സ്പീക്കറെ കണ്ട് എം.എൽ.എമാരുടെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ എം.എൽ.എമാരുടെ രാജി താൻ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് സ്പീക്കർ കെ.ആർ.രമേശിന്റെ നിലപാട്. ഇത്തരം കാര്യങ്ങളിൽ പെട്ടെന്നൊന്നും തീരുമാനമെടുക്കാൻ കഴിയില്ല. ആറുദിവസത്തിനുള്ളിൽ എം.എൽ.എമാരുടെ രാജിക്കത്തിൽ തീരുമാനമെടുക്കും. 13 പേരിൽ അഞ്ചുപേർ ഇതിനായുള്ള പ്രത്യേക ഫോമിലാണ് രാജിക്കത്ത് നൽകിയത്. ബാക്കിയുള്ളവരെ നേരിൽ കാണാൻ രണ്ട് തീയതികൾ അനുവദിച്ചതായും സ്പീക്കർ പറഞ്ഞു. അവർ സ്വമേധയാ രാജിവച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാലേ താൻ രാജി സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.