img301907

മുക്കം: ബസ് മുതലാളിയായിരുന്നു തേലമ്പറ്റത്താഴത്ത് ജയപ്രകാശൻ. ചെറുവാടി - മുക്കം - കുന്ദമംഗലം - കോഴിക്കോട് റൂട്ടിൽ ആദ്യം ഓടിയ ബസ് ജയപ്രകാശന്റെ ജെ.പി ട്രാവൽസ് ആണ്. ലാഭത്തിലോടിയിരുന്ന ബസ് നല്ല വില കിട്ടിയപ്പോൾ റൂട്ടടക്കം വിറ്റു. പിന്നെ പശുവളർത്തലിലേക്ക് !

നാടോടിക്കാറ്റിൽ മോഹൻലാൽ പറയുന്ന പോലെ പശു അത്ര മോശം ബിസിനസൊന്നുമല്ല...

ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ജയപ്രകാശന്റെ (63) കുടുംബം ഇന്ന് അല്ലലില്ലാതെ ജീവിക്കുന്നത് പശുക്കളെ വളർത്തിയാണ്.

നല്ലൊരു ഡ്രൈവറായ ജയപ്രകാശന് വാഹനക്കമ്പമായിരുന്നു. ബസും ലോറിയും ട്രാക്ടറും എല്ലാം സ്വന്തമാക്കി. എല്ലാം വിറ്റത് ലാഭത്തിൽ. ഇപ്പോൾ സ്‌കൂട്ടറേയുള്ളൂ.

ഈ ബിസിനസിലൊന്നും ലഭിക്കാത്ത സംതൃപ്തിയാണ് പശുക്കൾ തരുന്നത്. രണ്ടു കറവപ്പശുക്കളടക്കം നാലു പശുക്കളുണ്ട്. പശുവിനെ കറക്കാനും പാൽ വിൽക്കാനും സഹായിയായി ഭാര്യ ലതയുണ്ട്.

പാലുത്പാദനത്തിൽ മുന്തിയ വിദേശ ജനുസായ എച്ച്.എഫ് (Holstein Friesian) ഇനമാണ് പശുക്കൾ. 25 ലിറ്റർ പാൽ കിട്ടുന്ന ഒന്നിന് വില ലക്ഷം രൂപയാണ്. വായ്പയൊന്നും എടുത്തിട്ടില്ല. പശുവളർത്തൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കിയതിനാൽ പാലിൽ ഒരു ഭാഗം സഹകരണ സംഘത്തിനു നൽകും. സംഘം ലിറ്ററിന് 30 - 34 രൂപ വരെ നൽകുമ്പോൾ പുറത്തു നൽകുന്ന പാലിന് ലിറ്ററിന് 55 രൂപ വരെ ലഭിക്കും. കൂടുതലും പ്രദേശത്തുള്ള വീട്ടുകാരാണ് വാങ്ങുന്നത്.

മികച്ച ക്ഷീരകർഷകന് മുക്കം കൃഷിഭവനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ഏർപ്പെടുത്തിയ പുരസ്‌കാരവും ലഭിച്ചു. മറ്റ് കൃഷികളും വഴങ്ങുന്ന ജയപ്രകാശന് 2018ൽ മികച്ച സംയുക്ത കർഷകനുള്ള അവാർഡും ലഭിച്ചു. ഇപ്പോൾ മുക്കം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടറുമാണ്.

കേരളപ്പിറവി ദിനത്തിലാണ് ജയപ്രകാശന്റെ ജനനം. അന്ന് ജനിച്ച ആൺകുഞ്ഞുങ്ങൾക്ക് സർക്കാർ നൽകിയ സമ്മാനം സ്വർണനാണയമായിരുന്നു. അംശം അധികാരിയായിരുന്ന അച്ഛൻ വി.സി. അപ്പുവിന് ആ സ്വർണനാണയം നിധിയായിരുന്നു.

''പശു വളർത്തലിനെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാനുള്ള മുക്കം നഗരസഭയുടെ തീരുമാനം ഈ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാണ്. കാലിവളർത്തൽ മാന്യവും ലാഭകരവുമായ തൊഴിലാണ്. മനസിന് ശാന്തിയും സംതൃപ്തിയും ലഭിക്കുന്ന തൊഴിൽ."

- ജയപ്രകാശൻ

.