ന്യൂഡൽഹി: രാജിവച്ച 10 വിമത എം.എൽ.എമാരോടും ഇന്ന് ആറ് മണിക്ക് മുമ്പ് കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സ്പീക്കറെ കാണാനെത്തുന്ന ഇവർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി നിർദ്ദേശം നൽകി. ഇപ്പോൾ മുംബയിലെ സ്വകാര്യ ഹോട്ടലിൽ കഴിയുന്ന എം.എൽ.എമാർ ഉടൻ തന്നെ ബംഗളൂരുവിൽ എത്തുമെന്നാണ് കരുതുന്നത്. രാജിവച്ചെങ്കിലും തങ്ങളെ നേരിട്ട് കാണാൻ സ്പീക്കർ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കണമെന്നും ഇക്കാര്യം നാളെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം. വിമത എം.എൽ.എമാരെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് വൈകിട്ട് രാജിവച്ചേക്കുമെന്ന സൂചനകളുണ്ടായെങ്കിലും നിലവിലെ സാഹചര്യത്തിൽ അത്തരം തീരുമാനം ഉണ്ടാകില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമതരുടെ രാജിക്കാര്യത്തിൽ 17ന് മാത്രമേ സ്പീക്കറുടെ തീരുമാനമുണ്ടാകൂ. അതുവരെ സർക്കാർ നിലനിറുത്താനാണ് ശ്രമം. എന്നാൽ അനിശ്ചിതാവസ്ഥ ഇനിയും നീട്ടാനാവില്ലെന്നും മന്ത്രിസഭ രാജിവയ്ക്കുന്നതാണ് നല്ലതെന്നും ബംഗളൂരുവിലെത്തിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് നേതാക്കളോട് പറഞ്ഞതായി സൂചനയുണ്ട്. അതേസമയം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്താനാണ് രാജിയെന്നും പറയുന്നുണ്ട്. രാജിവച്ച എം.എൽ.എ മാരിൽ നല്ലൊരുഭാഗം സിദ്ധരാമയ്യയോട് അടുപ്പം പുലർത്തുന്നവരാണ്.
രാജിവച്ച് ബദൽ മന്ത്രിസഭ രൂപീകരിക്കാൻ കഴിയില്ലെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനായി ശുപാർശ ചെയ്യാനും കുമാര സ്വാമി ശ്രമിക്കുമെന്നറിയുന്നു. എന്നാൽ മന്ത്രിസഭയ്ക്ക് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിക്ക് ശുപാർശ ഗവർണർ വജുഭായ് വാല അംഗീകരിക്കണമെന്നില്ല. ജനതാദൾ (എസ്) -കോൺഗ്രസ് സഖ്യത്തിൽ നിന്ന് പുതിയ നേതാവിനെ തിരഞ്ഞെടുത്താലും ഇവരിൽ നിന്നാരെയും മന്ത്രിസഭ ഉണ്ടാക്കാൻ ഗവർണർ ക്ഷണിക്കാൻ സാദ്ധ്യതയില്ല. ഭൂരിപക്ഷം തെളിയിക്കാനാകും ഗവർണർ ആവശ്യപ്പെടുക. 16 എം.എൽ.എ മാർ രാജിവച്ച സ്ഥിതിക്ക് ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ മതി. ബി.ജെ.പിക്ക് അതുണ്ടുതാനും. അതേ സമയം ജെ.ഡി.എസ്- കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണ 100 ആയി കുറഞ്ഞു. മൂന്നു എം.എൽ.എ മാർ കൂടി രാജിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. രാജിവച്ച കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഢിയുടെ മകളും ബംഗളൂരുവിലെ ജയനഗർ എം.എൽ.എയുമായ സൗമ്യ റെഡ്ഡി, കാനാപുർ എം.എൽ.എ അഞ്ജലി നിംബാക്കർ, ചിക്കോടി എം.എൽ.എ ഗണേഷ് ഹക്കേരി എന്നിവർ കൂടി രാജിവയ്ക്കുമെന്നാണ് അഭ്യൂഹം.