
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. അനധികൃതമായി വിദേശത്ത് നിന്ന് പണം കൈപ്പറ്റിയെന്ന കേസിലാണ് റെയ്ഡ്. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഡൽഹിയിലെയും മുംബയിലെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയത്. 2009-14 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി ഇന്ദിര പ്രവർത്തിച്ച കാലത്താണ് ചട്ടലംഘനം നടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇന്ദിരയുടെ വിദേശയാത്രകളുടെ ചിലവ് സന്നദ്ധ സംഘടനയാണ് വഹിച്ചതെന്നും ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും സി.ബി.ഐ ആരോപിക്കുന്നു.